വാഗമണ്‍: സാഹസിക വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ റോപ് വേ (ബർമ ബ്രിഡ്ജ്) പൊട്ടിവീണ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്ക്. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു.
അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളിയിൽനിന്നെത്തിയ സൺഡേ സ്കൂളിലെ സംഘമാണ് അപകടത്തിൽപെട്ടത്.
വൈദികനും കന്യാസ്ത്രീയും അടക്കമുള്ള സണ്‍ഡേ സ്കൂൾ അധ്യാപകരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സിസ്റ്റർ ജ്യോതിസ്, ജോയ്സി വർഗീസ്, ബിനി തോമസ്, ജിസ്മി പൗലോസ്, അൽഫോൻസാ മാത്യു, ഷിബി വർഗീസ്, സി. അനുഷ, മേഴ്സി ജോയി, റിയ ചെറിയാൻ, സൗമ്യ വിപിൻ, കിരണ്‍ ബാബു എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും കാലിനും കൈക്കും പൊട്ടലുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണു വാഗമണ്‍ കോലാഹലമേടിനു സമീപത്തെ ആത്മഹത്യ മുനന്പിനു സമീപത്തുള്ള റോപ് വേ പൊട്ടിവീണത്. പ്ലാസ്റ്റിക് കയർ നെയ്താണ് പാലം തീർത്തിരിക്കുന്നത്. കയർപാലം ബന്ധിപ്പിച്ചിരിക്കുന്ന ഉരുക്കുവടമാണ് പൊട്ടിപ്പോയത്.
അപകട സമയത്ത് 30 പേർ പാലത്തിൽ ഉണ്ടായിരുന്നതായി പറയുന്നു. പരിധിയിലും കൂടുതൽ ആളുകൾ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പാണ് ഇവിടെ റോപ് വേ ഉദ്ഘാടനംചെയ്തത്. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്വകാര്യ വ്യക്തിക്കു ഡിടിപിസി റോപ് വേ നടത്തിപ്പിനായി വാടകയ്ക്കു കൊടുത്തിരിക്കുന്ന സ്ഥലമാണ്. സുരക്ഷ വീഴ്ചയാണ് അപകട കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഒരു വശത്തെ ഉരുക്കുവടം മാത്രം പൊട്ടിയതിനാൽ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതം കുറഞ്ഞതാണ് വൻദുരന്തം ഒഴിവാക്കിയത്. പാറക്കെട്ടുകൾ നിറഞ്ഞ വാഗമണിലെ ആത്മഹത്യ മുനന്പിലെ മൊട്ടക്കുന്നുകൾക്കു സമീപത്താണ് റോപ് വേ. രണ്ടു ചെറിയ കുന്നുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇടയിലാണ് പ്ലാസ്റ്റിക് റോപ് കൊണ്ട് പാലം നിർമിച്ചിരിക്കുന്നത്. ഇരു കുന്നുകളിലുമായി ഉരുക്കു വടത്തിൽ വലിച്ചുകെട്ടിയിരിക്കുന്ന കയർപാലത്തിനു കയർ പാകി നിർമിച്ച കൈവരിയാണുള്ളത്. അപകടം കണക്കിലെടുത്ത് വാഗമണിൽ നിലവിലുള്ള ഇത്തരം സാഹസിക പരിപാടികൾ നിർത്തിവച്ചതായി ഡിടിപിസി അധികൃതർ അറിയിച്ചു. പി.സി. ജോർജ് എംഎൽഎ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
സുരക്ഷാ വീഴ്ചയെന്ന് നാട്ടുകാർ; മുന്നറിയിപ്പു നൽകിയെന്നു ഡിടിപിസി
വാഗമണ്‍: വാഗമണ്‍ റോപ് വേ അപകടം സുരക്ഷാ വീഴ്ചമൂലമെന്നു നാട്ടുകാർ. അതേസമയം, മുന്നറിയിപ്പ് നൽകിയിരുന്നത് അവഗണിച്ചതാണ് അപകട കാരണമെന്നു ഡിടിപിസി അവകാശപ്പെട്ടു. അനുവദനീയമായതിലും കൂടുതൽ ആളുകൾ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് ഡിടിപിസിയുടെ വിശദീകരണം.
സ്വകാര്യ വ്യക്തികൾക്കു ടൂറിസം പരിപാടികൾ സംഘടിപ്പിക്കാനായി കരാർ അടിസ്ഥാനത്തിലാണ് ഇവിടെ സ്ഥലം നൽകിയിരിക്കുന്നത്. കോണ്‍ട്രാക്ടർമാർ പണികൾ പൂർണമായും പൂർത്തീകരിച്ചിട്ടില്ല. തൂക്കുപാലത്തിന്റെ പണികൾ താത്കാലികമായി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുകയായിരുന്നു.
ട്രയൽ റൺ സമയത്ത് നാലു പേർ മാത്രം ഒരേ സമയം കയറാവുന്ന റോപ്പ് വേയിൽ ഇരുപതിലധികം ആളുകൾ ഒരുമിച്ചു കയറിയതിനാലാണ് അപകടമുണ്ടായത്.
ആരും മുന്നറിയിപ്പ് നൽകിയില്ലെന്ന് അപകടത്തിൽപ്പെട്ടവർ
പീരുമേട്: റോപ് വേ യിൽ കയറുന്നതിനു സഞ്ചാരികൾക്ക് ഒരു തരത്തിലുമുള്ള മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അപകടത്തിൽപ്പെട്ട വിനോദ സഞ്ചാരികൾ. മുന്നറിയിപ്പു തരാൻ ആരും റോപ് വേയ്ക്കു സമീപം ഉണ്ടായിരുന്നില്ലെന്നു സംഘത്തിലുണ്ടായിരുന്ന ഫാ. വക്കച്ചൻ കൂന്പയിൽ ദീപികയോടു പറഞ്ഞു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളിയിൽനിന്നെത്തിയ വേദപാഠ അധ്യാപകരുടെ സംഘമാണ് അപകടത്തിൽപെട്ടത്. ടിക്കറ്റ് എടുക്കുന്ന കൗണ്ടറിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് ആത്മഹത്യാ മുനന്പിനു സമീപത്തുള്ള തൂക്കുപാലം. കൗണ്ടറിൽ മാത്രമാണ് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നത്. പാലത്തിനു സമീപം മുന്നറിപ്പ് സൂചിക ബോർഡുകളോ ഇല്ല. മറ്റു സഞ്ചാരികൾ പാലത്തിൽ കയറുന്നതു കണ്ടിട്ടാണ് തങ്ങളും കയറിയതെന്നു യാത്രാസംഘ ത്തിലുണ്ടായിരുന്നവർ പറഞ്ഞു.
വാഗമണിൽ കയർപാലം പൊട്ടിവീണു; 15 പേർക്കു പരിക്ക്
01:28 AM Feb 24, 2019 | Deepika.com