കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ക്രൈസ്തവ അവഹേളനവും നീതിനിഷേധവും അതിരുകടക്കുന്നുവെന്നും ഇതിനെതിരേ ശക്തമായി പ്രതികരിക്കാൻ വിവിധ ക്രൈസ്തവ സമൂഹങ്ങൾ മുന്നോട്ടുവരണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൾട്ടി സെക്ടറൽ ഡവലപ്മെന്റ് പ്രോഗ്രാം ഇപ്പോൾ പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം എന്ന പേരിലാണു നടപ്പാക്കുന്നത്. ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള ഈ പതിനഞ്ചിന പദ്ധതിക്കായുള്ള ജില്ലാ സമിതി രൂപീകരണത്തിലെ ക്രൈസ്തവ പ്രാതിനിധ്യം സംസ്ഥാന സർക്കാർ അട്ടിമറിച്ചു.
13 ജില്ലകളിലായി 39 പ്രതിനിധികളെ സർക്കാർ നിശ്ചയിച്ചിരിക്കുന്പോൾ ഏഴു പേർ മാത്രമാണു ക്രൈസ്തവ പ്രതിനിധികൾ. 23 മുസ്ലിം, 16 ക്രൈസ്തവർ എന്ന അനുപാതമാണു നടപ്പാക്കേണ്ടത്. 43.42 ശതമാനം ക്രൈസ്തവർ, 7.41 ശതമാനം മുസ്ലിം അനുപാതമുള്ള ഇടുക്കി, 38.03 ശതമാനം ക്രൈസ്തവർ, 15.67 ശതമാനം മുസ്ലിം അനുപാതമുള്ള എറണാകുളം തുടങ്ങി ഏഴു ജില്ലകളിൽ ക്രൈസ്തവസമുദായ പ്രാതിനിധ്യം പോലുമില്ലാത്തതു സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ക്രൈസ്തവ വിരുദ്ധതയുടെ പ്രതിഫലനമാണെന്നു വി.സി. സെബാസ്റ്റ്യൻചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ക്രൈസ്തവ അവഹേളനം അതിരുകടക്കുന്നു: ലെയ്റ്റി കൗണ്‍സിൽ
01:21 AM Feb 24, 2019 | Deepika.com