തൊടുപുഴ: തുടർച്ചയായി രണ്ടു മാസം റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചതോടെ റേഷൻ കടകളിൽ തിരക്കേറി. വകുപ്പിന്റെ മുന്നറിയിപ്പെത്തിയതോടെ വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റും കാർഡുകൾ മരവിക്കാതിരിക്കാൻ റേഷൻ കടകളിലെത്തി അനുവദനീയമായ ഉത്പന്നങ്ങൾ വാങ്ങിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് ആയിരക്കണക്കിനു കാർഡുടമകൾക്ക് നടപടി നേരിടേണ്ടി വരുമെന്നാണു സൂചന. എന്നാൽ, ഉപഭോക്താവിന് കേരളത്തിൽ എവിടെയുമുള്ള റേഷൻ കടകളിൽ നിന്നും റേഷൻ ഉത്പന്നങ്ങൾ വാങ്ങാമെന്നുള്ള പോർട്ടബിലിറ്റി സംവിധാനത്തെക്കുറിച്ച് കൂടുതൽ പേർക്കും അറിവില്ലാത്തതിനാലാണ് കടകളിൽ തിരക്ക് വർധിക്കാനിടയായതെന്നു സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു.
രണ്ടു മാസം റേഷൻ സാധനങ്ങൾ വാങ്ങാതിരിക്കുന്നവരുടെ കാർഡുകൾ ആറു മാസത്തേക്കായിരിക്കും മരവിപ്പിക്കുക. ഈ കാലയളവിൽ കാർഡ് സർക്കാർ രേഖയായി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും റേഷൻ സാധനങ്ങൾ കടകളിൽനിന്നു വാങ്ങാനാവില്ല. പിന്നീട് റേഷൻ പുനഃസ്ഥാപിച്ചു കിട്ടാൻ വീണ്ടും അപേക്ഷ നൽകണം. നിലവിൽ മരവിപ്പിക്കൽ ഭീഷണി നേരിടുന്ന കാർഡുടമകളിൽ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിദേശത്ത് ജോലി ചെയ്യുന്നവരുമുണ്ട്. റേഷൻ വാങ്ങാത്ത മുൻഗണന പട്ടികയിലുള്ള കാർഡുകൾ മരവിപ്പിക്കുന്നതോടെ ഇത് അർഹരായ മറ്റുള്ളവർക്കു നൽകാനുള്ള നടപടിയാണു സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കുന്നത്.
റേഷൻ കാർഡുകളിൽ ഇ-പോസ് മെഷീൻ സംവിധാനം നിലവിൽ വന്നതോടെ സംസ്ഥാനത്തെ ഏതു കടയിൽനിന്നും സാധനങ്ങൾ ലഭിക്കും. ജോലി സംബന്ധമായും മറ്റും പല സ്ഥലത്തുമുള്ള കാർഡുടമകൾ ഈ സംവിധാനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുന്നില്ല. വിരൽ പതിപ്പിച്ച് റേഷൻ വാങ്ങാൻ കഴിയാത്തവരുടെ കാർഡുകളും മരവിപ്പിക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടും. സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടറും അടങ്ങുന്ന സംഘം അടുത്ത ദിവസങ്ങളിൽ ഇതിനായി വീടുകളിൽ എത്തി പരിശോധന നടത്തും. ഇതോടൊപ്പം അനർഹമായി സന്പാദിച്ച പിങ്ക്, മഞ്ഞ റേഷൻ കാർഡുകളെക്കുറിച്ചും അന്വേഷിക്കും.
റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കൽ നടപടി തുടങ്ങി
12:41 AM Feb 24, 2019 | Deepika.com