കാസർഗോഡ്: പെരിയയിൽ യൂത്ത്കോണ്ഗ്രസ് പ്രവർത്തകരായ ചെറുപ്പക്കാരുടെ കൊലപാതകം വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങേയറ്റം ഹീനമായ നടപടിയാണിത്. ഒരുതരത്തിലും ഇതിനെ ന്യായീകരിക്കാൻ പറ്റില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊലപാതകികളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർക്ക് സിപിഎമ്മിന്റെ പരിരക്ഷയോ പിന്തുണയോ ഉണ്ടാകില്ലെന്നു പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. നാടിന്റെയും നാട്ടുകാരുടെയും മുന്നിൽ തലകുനിച്ചു നിന്നുകൊണ്ടുതന്നെ പറയുന്നു,ഒരു അക്രമസംഭവങ്ങളും വച്ചുപൊറുപ്പിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഭവം അറിഞ്ഞയുടൻ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം നടന്ന അക്രമങ്ങളിലും കർശന നടപടിയുണ്ടാവും. കൊലപാതകം അക്രമം നടത്താനുള്ള ലൈസൻസാക്കി ചിലർ അഴിഞ്ഞാടിയിട്ടുണ്ട്. അതിനെ ആരും തള്ളിപ്പറഞ്ഞതായി കണ്ടില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. ഇക്കാര്യത്തിൽ ഒരു പക്ഷഭേദവുമുണ്ടാകില്ല.
സംസ്ഥാന സർക്കാർ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ അങ്ങേയറ്റം അപകീർത്തിപ്പെടുത്താനുള്ള അവസരം സൃഷ്ടിച്ചതെന്നു പിണറായി പറ ഞ്ഞു. പി. കരുണാകരൻ എംപി അധ്യക്ഷത വഹിച്ചു.
മാധ്യമങ്ങൾക്കെതിരേ പിണറായി
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ നിശിതമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധമായ സിപിഎം വിരോധമാണു കേരളത്തിലെ മാധ്യമങ്ങളെ നയിക്കുന്നത്. ഇവർ എങ്ങനെയെങ്കിലും ഒഴിഞ്ഞുകിട്ടിയാൽ മതിയെന്നാണു ചിന്ത. ഇപ്പോഴത്തെ സന്ദർഭമുപയോഗിച്ച് ഇടതുപക്ഷത്തയാകെ ഇല്ലാതാക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ആരുടെയും നാക്കിൻതുമ്പിലും പേനത്തുമ്പിലും വളർന്ന പാർട്ടിയല്ലിത്. ആരെയെങ്കിലും പ്രീണിപ്പിച്ചിട്ടു മുന്നോട്ടുപോകേണ്ട ആവശ്യമില്ലെന്നും പിണറായി പറ ഞ്ഞു.
കൊലപാതകങ്ങൾ ഹീനം, തല കുനിക്കുന്നു: മുഖ്യമന്ത്രി
02:11 AM Feb 23, 2019 | Deepika.com