കാസർഗോഡ്: ഇന്നലെ കാസർഗോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ താത്പര്യപ്പെട്ടെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.
വീട് സന്ദർശിക്കാൻ താത്പര്യമുണ്ടെന്ന് സിപിഎം നേതൃത്വം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നേതാക്കളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് എവിടേയും സന്ദർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും എന്നാൽ, പ്രവർത്തകരും നാട്ടുകാരും എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞതോടെ പ്രതിഷേധം ഭയന്നു മുഖ്യമന്ത്രി പിന്മാറുകയായിരുന്നു. അതേസമയം കോണ്ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിർപ്പ് മൂലമാണു സന്ദർശനം ഒഴിവാക്കിയതെന്നാണ് സിപിഎം പറയുന്നത്.
കഴിഞ്ഞ വർഷം മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടപ്പോഴും കൂത്തുപറമ്പിൽ ആർഎസ്എസ് പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടപ്പോഴും മുഖ്യമന്ത്രി വീടുകൾ സന്ദർശിച്ചിരുന്നില്ല. പയ്യന്നൂരിൽ ഇരട്ടക്കൊലപാതകം നടന്നപ്പോൾ സിപിഎം പ്രവർത്തകന്റെ വീടു മാത്രമാണു പിണറായി സന്ദർശിച്ചത്. ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിലേക്കു പോകാൻ അദ്ദേഹം തയാറായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ നടന്ന പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് ആവർത്തിക്കുമ്പോഴും അതിന്റെ ആഘാതത്തിൽനിന്നു പുറത്തുകടക്കാൻ പാർട്ടി നേതൃത്വത്തിനാകുന്നില്ലെന്നതാണു യാഥാർഥ്യം.
പെരിയ ഇരട്ടക്കൊലപാതകം സിപിഎമ്മിനെ എത്രത്തോളം തളർത്തിയിട്ടുണ്ടെന്നതിന്റെ ഉദാഹരണം കൂടിയാണു പിണറായി വിജയൻ ഇന്നലെ കാസർഗോട്ടു നടത്തിയ പ്രസംഗം. എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിക്ക് കാസർഗോഡ് പ്രസംഗത്തിൽ ജനങ്ങൾക്കുമുന്നിൽ തലകുനിക്കുന്നതായി പറയേണ്ടി വന്നു. അതേസമയം, മാധ്യമങ്ങൾക്കെതിരേ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ച് ശ്രദ്ധതിരിക്കാനുള്ള ശ്രമവുമുണ്ടായി.
കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചില്ല
02:11 AM Feb 23, 2019 | Deepika.com