കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഇഴയുന്നു. അറസ്റ്റിലായ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനിൽ കുറ്റമെല്ലാം ചുമത്തി രക്ഷപ്പെടാനുള്ള നീക്കമാണു പാർട്ടിതലത്തിലും പോലീസ് തലത്തിലും നടക്കുന്നത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിൽനിന്നു പോലീസിനുമേൽ ശക്തമായ സമ്മർദമുണ്ട്. ഒരു എംഎൽഎയും മുൻ എംഎൽഎയും കേസിൽ ഇടപെടുന്നതായിട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇരുവർക്കുമെതിരേ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങൾ ആരോപണമുന്നയിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച ജീപ്പിന്റെ ഉടമ ആലക്കോട് സ്വദേശി സജി ജോർജിനെ പോലീസ് ഇന്നലെ അറസ്റ്റ്ചെയ്തു.
അന്വേഷണം യാതൊരുകാരണവശാലും കാസർഗോഡ് ജില്ലയ്ക്കു പുറത്തേക്കു പോകരുതെന്ന നിർദേശവും പാർട്ടിതലത്തിൽനിന്നു പോലീസിനു ലഭിക്കുന്നുണ്ടത്രെ. കണ്ണൂരിൽനിന്നുള്ള ക്വട്ടേഷൻ സംഘമാണു കൃത്യം നടത്തിയതെന്ന സംശയങ്ങൾക്കിടയിലാണു പാർട്ടിയിൽനിന്നുള്ള ഇത്തരത്തിലുള്ള ഇടപെടൽ. കൊലപാതകം നടത്തിയത് ജില്ലയ്ക്കു പുറത്തുനിന്നുള്ള ക്വട്ടേഷൻ സംഘമാണെന്ന നിലപാടാണ് ആദ്യദിനങ്ങളിൽ പോലീസ് സ്വീകരിച്ചതെങ്കിൽ ഇപ്പോൾ ക്വട്ടേഷൻ സംഘത്തെക്കുറിച്ചു മൗനം പാലിക്കുകയാണ്. കൊലപാതകം നടത്തിയതു ക്വട്ടേഷൻ സംഘമാണോയെന്നതിൽ ഇനിയും തീർച്ചയില്ലെന്ന നിലപാടിലാണു പോലീസിപ്പോൾ. എല്ലാം താനാണു ചെയ്തതെന്ന തരത്തിൽ പീതാംബരൻ ഇന്നലെ നൽകിയ മൊഴിയും സംശയത്തിനിട നൽകുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ അന്വേഷണം ഈ നിലയ്ക്കുപോയാൽ കോടതിയിലെത്തുന്പോൾ കേസ് ദുർബലമാകുമെന്നു നിയമവൃത്തങ്ങളിൽനിന്ന് അഭിപ്രായമുയർന്നുകഴിഞ്ഞു.
ഇന്നലെ പോലീസ് കണ്ടെടുത്തതായി പറയുന്ന ആയുധങ്ങളെല്ലാം പിടിയില്ലാത്തതും പഴകിദ്രവിച്ചവയുമാണെന്നും മുൻനിശ്ചയിച്ചപ്രകാരം പാർട്ടി നേതൃത്വത്തിന്റെ അറിവോടെ കൊണ്ടിട്ടതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിർവഹിക്കാൻ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചതും പീതാംബരനാണെന്നാണ് പോലീസ് പറയുന്നത്. ഒപ്പംതന്നെ കൃത്യത്തിൽ പങ്കെടുത്തവർ, അവർ സഞ്ചരിച്ചിരുന്ന വാഹനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. താൻ കൊലപാതകത്തിൽ നേരിട്ടു പങ്കാളിയായിരുന്നുവെന്ന് പീതാംബരൻ മൊഴിനൽകിയതായി അന്വേഷണസംഘം സൂചന നൽകി. പാർട്ടിയെ കൊലക്കുറ്റത്തിൽനിന്നു രക്ഷപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണു പീതാംബരന്റെ മൊഴിയെന്നാണു വിലയിരുത്തൽ.
ഞായറാഴ്ച രാത്രി 8.30 ഓടെ കല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു സംഭവം. ശരത്തും കൃപേഷും ബൈക്കിൽ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ഇരുവരെയും വെട്ടുകയായിരുന്നു.
പീതാംബരൻ കുറ്റം ഏറ്റതു മറ്റാർക്കോ വേണ്ടിയെന്നു കുടുംബം
കാസർഗോഡ്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം രംഗത്ത്. പീതാംബരൻ കൊലക്കുറ്റം ഏറ്റെടുത്തതു മറ്റാർക്കോവേണ്ടിയാണെന്നും അഥവാ പീതാംബരൻ കൊലപാതകം നടത്തിയിട്ടുണ്ടെങ്കിൽ പാർട്ടിയറിയാതെ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കുറച്ചുദിവസം മുന്പ് നടന്ന സംഘർഷത്തിൽ കൈയൊടിഞ്ഞ പീതാംബരനു കൊലപാതകം നടത്താനാവില്ലെന്ന് അമ്മ പറഞ്ഞു. പീതാംബരന് കൊലപാതകത്തിൽ പങ്കുണ്ടെന്നു താനൊരിക്കലും വിശ്വസിക്കുന്നില്ലെന്നും പാർട്ടി അറിയാതെ അദ്ദേഹം ഒരിക്കലും അതു ചെയ്യില്ലെന്നും ഭാര്യ മഞ്ജു പറഞ്ഞു.
പീതാംബരൻ മറ്റാർക്കോവേണ്ടി കുറ്റമേൽക്കുകയായിരുന്നുവെന്നാണു താൻ വിശ്വസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്നയാളാണു പീതാംബരൻ. നേരത്തെയുണ്ടായ അക്രമങ്ങളിൽ പങ്കാളിയായതും പാർട്ടിക്കു വേണ്ടിയാണ്. കഴിഞ്ഞ ദിവസം വീടിനുനേരേ ആക്രമണമുണ്ടായപ്പോൾ സഹായവുമായി പാർട്ടിക്കാരാരും എത്തിയിരുന്നില്ലെന്നും മഞ്ജു പറഞ്ഞു. അച്ഛൻ ഒരിക്കലും കൊലപാതകം ചെയ്യില്ലെന്നും ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നുമാണു മകൾ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റാരെയോ രക്ഷിക്കാനാണ് അച്ഛൻ കുറ്റമേറ്റതെന്നും മകൾ പറഞ്ഞു.
ഇരട്ടക്കൊലപാതകം: അന്വേഷണം പീതാംബരനിൽ ഒതുക്കാൻ പോലീസിനു സമ്മർദം
02:08 AM Feb 21, 2019 | Deepika.com