ഭാര്യ: ലിസി ചങ്ങനാശേരി പുല്ലാംകളം കുടുംബാംഗം. മക്കൾ: ശോബി (കടനാട്), ഡോ. സോജൻ (സെന്റ് മേരീസ് ഐ ക്ലിനിക്, ചങ്ങനാശേരി), ഷീബ (കാനഡ), ഷൈജ (ബംഗളൂരു), മരുമക്കൾ: പരേതനായ മാത്യു ജോസഫ് (ഇരുവേലിക്കുന്നേൽ, പാലാ), ജിജി (വെട്ടിയാങ്കൽ, തൊടുപുഴ), രാജു തോമസ് (ചീരംവേലിൽ, മുട്ടാർ), ഡോ. മാത്യു മാന്പറ (ബംഗളൂരു).
സാമുദായിക സാംസ്കാരിക രംഗങ്ങളിൽ ഉദാത്തായ സംഭാവനകൾ പ്രഫ. കെ.ടി. സെബാസ്റ്റ്യൻ അർപ്പിച്ചിട്ടുണ്ട്. എസ്ബി ഹയർസെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും എസ്ബി കോളജിൽ ബിരുദബിരുദാനന്തരവും പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളജ്, ഷിക്കാഗോ ലയോള സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി തേവര എസ്എച്ച് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി. 1954 മുതൽ 1983വരെ ചങ്ങനാശേരി എസ്ബി കോളജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായും മേധാവിയായും സേവനംചെയ്തു.
സഭാപ്രവർത്തനങ്ങളിൽ നൽകിയ സേവനങ്ങളെ മാനിച്ച് 2013ൽ സഭാതാരം ബഹുമതി നൽകി. കത്തോലിക്കാ കോണ്‍ഗ്രസ് ഏർപ്പെടുത്തിയ ഷെവ. ഐസി ചാക്കോ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ, ചങ്ങനാശേരി അതിരൂ പത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി, നാല്പതു വർഷം പാസ്റ്ററൽ കൗണ്‍സിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
എന്നും കർമനിരതനായിരുന്ന അല്മായപ്രതിഭ
ചങ്ങനാശേരി: കത്തോലിക്കാ സഭാപ്രവർത്തനത്തിൽ ഒരു അല്മായന് എതെല്ലാം തലങ്ങളിൾ എത്രത്തോളം ശുശ്രൂഷ ചെയ്യാം എന്നതിന് ജീവിക്കുന്ന സാക്ഷ്യമായിരുന്നു പ്രഫ. കെ.ടി. സെബാസ്റ്റ്യൻ. ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്റർ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി, നാല്പതു വർഷം ചങ്ങനാശേരി പാസ്റ്ററൽ കൗണ്‍സിൽ അംഗം, അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗണ്‍സിലംഗം, മാതൃകാ അധ്യാപകൻ തുടങ്ങിയ നിലകളിൽ കർമനിരതമായിരുന്നു ആ ധന്യജീവിതം. പ്രഫ. കെ.ടി. സെബാസ്റ്റ്യന്റെ സഭാസേവനങ്ങൾ മാനിച്ചു ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പാ അല്മായർക്കായുള്ള പൊന്തിഫിക്കൽ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു.
1967 മുതൽ നാല് ദശാബ്ദം പാസ്റ്ററൽ കൗണ്‍സിലംഗം, 1974 മുതൽ മെത്രാന്മാരുടെ ദേശീയ ഉപദേശക സമിതി അംഗം, പത്തു വർഷം കാത്തലിക് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ഉപദേശകസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ അന്തഃസത്ത ഉൾക്കൊണ്ടു രൂപീകരിച്ച അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗണ്‍സിലിൽ ഏഷ്യയിൽനിന്നുള്ള മൂന്നുപേരിൽ ഒരാളും ഭാരതത്തിൽനിന്നുള്ള ഏക പ്രതിനിധിയുമായിരുന്നു പ്രഫ. സെബാസ്റ്റ്യൻ.
ആർച്ച്ബിഷപ് മാർ ആന്റണി പടിയറ അല്മായർക്കായി തുടക്കംകുറിച്ച ദൈവശാസ്ത്ര പഠനകേന്ദ്രത്തിന്റെ പ്രിൻസിപ്പലായിരുന്നു. ഈ പഠനകേന്ദ്രമാണ് പിന്നീട് മാർത്തോമ്മാ വിദ്യാനികേതനായി മാറിയത്. അതിരൂപത പാസ്റ്ററൽ കൗണ്‍സിലിന്റെ ഭരണഘടന തയാറാക്കുന്നതിലും വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിലും പ്രഫ. കെ.ടി. സെബാസ്റ്റ്യൻ മാർഗദർശിയായിരുന്നു.
താലന്ത് മാസികയുടെ പത്രാധിപ സമിതിയംഗമായിരുന്ന ഇദ്ദേഹം അല്മായ ദൈവശാസ്ത്രത്തിന് ഒരാമുഖം, ദി ഈറ ഓഫ് ലെയിറ്റി പീപ്പിൾ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ചങ്ങനാശേരി യുവദീപ്തി കോളജിന്റെ പ്രിൻസിപ്പലായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിരുദത്തിനുശേഷം ചെറിയ കാലം മുംബൈയിൽ പത്രപ്രവർത്തകനുമായിരുന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനൊപ്പം എസ്ബി കോളജിൽ അധ്യാപകൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെ പ്രമുഖരുടെ അധ്യാപകൻ എന്നിങ്ങനെ വലിയ ബന്ധങ്ങളുടെ ഉടമയുമാണ്. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ഇടവകയുടെ തൊള്ളായിരം വർഷത്തെ ചരിത്രം രചിക്കുന്നതിനും പള്ളിയുടെ നവീകരണത്തിനും നേതൃത്വം നൽകി.
പ്രഫ. കെ.ടി. സെബാസ്റ്റ്യൻ സഭയെ സ്നേഹിച്ച അല്മായ പ്രമുഖൻ: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: ചങ്ങനാശേരി എസ്.ബി. കോളജിലെ മുൻ ഇംഗ്ലീഷ് പ്രഫസറും പൊന്തിഫിക്കൽ അല്മായകമ്മീഷൻ അംഗവും സീറോമലബാർ സഭാതാരവുമായ പ്രഫ. കെ.ടി. സെബാസ്റ്റ്യന്റെ നിര്യാണത്തിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി.
തികഞ്ഞ ഒരു സഭാസ്നേഹിയായിരുന്നു പ്രഫ. കെ.ടി. സെബാസ്റ്റ്യൻ എന്നു കർദിനാൾ അനുസ്മരിച്ചു. സീറോ മലബാർ സഭയുടെയും ഭാരതത്തിലെ സഭയുടെയും എല്ലാ തലങ്ങളിലും നിറഞ്ഞുനിന്നു പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു പ്രഫ. സെബാസ്റ്റ്യൻ. സഭയിൽ അല്മായരുടെ പങ്കിനെക്കുറിച്ചു രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അല്മായ ദൈവശാസ്ത്രം അദ്ദേഹം കണ്ടെത്തി."അല്മായ ദൈവശാസ്ത്രത്തിനൊരു ആമുഖം’ എന്ന പുസ്തകത്തിലൂടെ അത്തരം ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ അദ്ദേഹം പ്രകാശനം ചെയ്തിട്ടുണ്ട്.
ശിഷ്യർ ഇഷ്ടപ്പെട്ടിരുന്ന പ്രഫസറും സെമിനാറുകളിലും സിമ്പോസിയങ്ങളിലും സഭാപരവും സാമൂഹികശാസ്ത്രപരവുമായ വിഷയങ്ങളെക്കുറിച്ച് ആധികാരികമായ പ്രഭാഷണങ്ങൾ നടത്തിയിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.
ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ- കെസിബിസി- സിബിസിഐ കോണ്‍ഫറൻസുകളുടെ കണ്‍സൾട്ടേറ്റീവ് സമിതികളിലെ അംഗം എന്ന നിലകളിലും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെസിഎസ്എൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് പ്രഫ. കെ.ടി. സെബാസ്റ്റ്യൻ.
ചങ്ങനാശേരി അതിരൂപതയിലെ ഇടവകകളിൽ അധ്യയനമണ്ഡലത്തിൽ പ്രവർത്തിച്ചുകൊണ്ടു വിശ്വാസസത്യങ്ങളെക്കുറിച്ച് മതാധ്യാപകർക്കും വിദ്യാസന്പന്നർക്കും അറിവ് പകരാൻ അദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതൃകകൾ അവലംബിച്ച് അനേകം അല്മായർ സഭാരംഗത്തേക്കു കടന്നുവന്നിട്ടുണ്ട്. പ്രഫ. കെ.ടി. സെബാസ്റ്റ്യന്റെ പാവനസ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി കർദിനാൾ പറഞ്ഞു.
സഭയോടു ചേർന്നു പ്രവർത്തിച്ച മഹദ് വ്യക്തി: മാർ പവ്വത്തിൽ
ചങ്ങനാശേരി: ആദ്യത്തെ സീറോമലബാർ സഭാതാരം പ്രഫ.കെ.ടി. സെബാസ്റ്റ്യന്റെ വിയോഗം സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. എപ്പോഴും സഭയോടു ചേർന്നു പ്രവർത്തിച്ച മഹദ് വ്യക്തിയായിരുന്നു അദ്ദേഹം. സഭയെക്കുറിച്ച് ആഴമായി പഠിക്കുകയും സഭാതാല്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ എന്നും തല്പരനായിരുന്നു.
സഭാ താല്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരോട് അദ്ദേഹം ഒരിക്കലും അനുഭാവം പുലർത്തിയിരുന്നില്ല. മാത്രമല്ല, അല്മായർക്കുള്ള സ്ഥാനം ഉൗന്നിപ്പറയുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സഭയുടെ കൂട്ടായ്മാ സ്വഭാവവും ഹയരാർക്കിയുടെ പങ്കും അംഗീകരിക്കാനും അദ്ദേഹം തയാറായിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ പാസ്റ്ററൽ കൗണ്‍സിലിന്റെ രൂപീകരണത്തിലും നടത്തിപ്പിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. അദ്ദേഹവുമായി ചേർന്നു രൂപീകരിച്ച പാസ്റ്ററൽ കൗണ്‍സിലിന്റെ ഭരണഘടന മറ്റു രൂപതകളും മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. എസ്ബി കോളജിൽ അധ്യാപകൻ എന്ന നിലയിലും കേരളസഭയുടെ വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥികളുടെ ആത്മീയ രൂപീകരണത്തിലും കെ.ടി. സെബാസ്റ്റ്യൻ സാറിന്റെ സംഭാവനകൾ വിലമതിക്കുന്നതാണ്. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗണ്‍സിലിൽ ഇന്ത്യയിൽനിന്നുള്ള ഏക പ്രതിനിധിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തോടൊപ്പം എസ്ബി കോളജിൽ അധ്യാപകനായിരിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായ ഓർമയാണ്. വിലപ്പെട്ട സേവനങ്ങൾ കണക്കിലെടുത്താണു സീറോ മലബാർ സഭയിലെ ആദ്യത്തെ "സഭാതാര'മായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വിയോഗം സീറോമലബാർ സഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും തീരാനഷ്ടമാണെന്നും മാർ ജോസഫ് പവ്വത്തിൽ പറഞ്ഞു.
അല്മായ പ്രേഷിതത്വത്തിന് ഉത്തമ മാതൃക: മാർ പെരുന്തോട്ടം
ചങ്ങനാശേരി: അധ്യാപനത്തോടൊപ്പം സഭയിൽ അർപ്പിതമനസോടെ പ്രവർത്തിച്ച അല്മായ പ്രേഷിതനായിരുന്നു പ്രഫ. കെ.ടി. സെബാസ്റ്റ്യനെന്നു മാർ ജോസഫ് പെരുന്തോട്ടം. കോളജിൽ ഷേക്സ്പിയർ നാടകം പഠിപ്പിച്ച നല്ല ഓർമ അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴുമുണ്ട്.
കോളജിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. സഭയുടെ പ്രത്യേകിച്ചു ചങ്ങനാശേരി അതിരൂപതയുടെ വിവിധങ്ങളായ അജപാലന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നു. സഭയിൽ അല്മായരുടെ പങ്കിനെക്കുറിച്ച് തികഞ്ഞ ബോധ്യമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. വിവിധ സ്ഥാപനങ്ങളിലും ചില സെമിനാരികളിലും അദ്ദേഹം അല്മായ ദൈവശാസ്ത്രം പഠിപ്പിച്ചിട്ടുണ്ട്. അല്മായ ദൈവശാസ്ത്ര സ്ഥാപനമായ മാർത്തോമാ വിദ്യാനികേതനിലും അദ്ദേഹം അധ്യാപകനായിരുന്നു. സെബാസ്റ്റ്യൻ സാറിന്റെ സഭാശാസ്ത്രവിഷയങ്ങളിലുള്ള പാണ്ഡിത്യവും സഭയോടുള്ള വിശ്വസ്തതയും പരിഗണിച്ചാണ് മാർപാപ്പ അദ്ദേഹത്തെ അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന് ഇന്ത്യയിൽനിന്നുള്ള ഏക അംഗമായി നിയമിച്ചത്.
ചങ്ങനാശേരി പാസ്റ്ററൽ കൗൺസിലിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നു. ഭാരതസഭയ്ക്കു മാതൃകയായ ചങ്ങനാശേരി പാസ്റ്ററൽ കൗൺസിലിന് ഒരു മാതൃകാ നിയമാവലി എഴുതിയുണ്ടാക്കാൻ മുഖ്യപങ്ക് വഹിച്ചു. അതു പലരും മാതൃകയാക്കി. കത്തോലിക്കാ കോൺഗ്രസ്, കെസിഎസ്എൽ തുടങ്ങിയ സംഘടനകൾക്കു നല്കിയ നേതൃത്വം ശ്രദ്ധേയമാണ്. സെബാസ്റ്റ്യൻ സാറിന്റെ ബഹുമുഖ സഭാസേവനങ്ങളെ കണക്കിലെടുത്തു സീറോമലബാർ സഭാ സിനഡ് അദ്ദേഹത്തിന് "സഭാതാരം’ എന്ന പദവി നല്കി. തന്റെ അഭിപ്രായം തുറന്നു പറയുന്നതിൽ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ല. നല്ല സുഹൃദ്ബന്ധങ്ങളുടെ ആളായിരുന്നു സെബാസ്റ്റ്യൻ സാർ. മുതിർന്നവരുടെ മതബോധനത്തിന്റെ ഒരു മുന്നണി പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും മാർ പെരുന്തോട്ടം അനുസ്മരിച്ചു.