കാഞ്ഞങ്ങാട്: "എന്തിനാ സാറെ ഓര് ഓനെ കൊന്നത്?'..അലമുറയിട്ടു കരഞ്ഞു ഈ ചോദ്യവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ മുന്നിലെത്തിയപ്പോൾ എന്തുപറയണമെന്ന് അറിയാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിതുന്പി. "കൊല്ലേണ്ടായിരുന്നു, കൈയോ കാലോ വെട്ടിയാൽ മതിയില്ലായിരുന്നോ..ഞങ്ങൾ നോക്കിയേനെ..ഓന് ഒരു കച്ചിറയ്ക്കും പോവില്ലായിരുന്നു, പതിനെട്ടു വയസു മാത്രമുള്ള അവനെ കൊന്നുകളഞ്ഞില്ലേ’...കൃഷ്ണന്റെ തേങ്ങലുകൾ കേട്ട് ആശ്വസിപ്പിക്കാനായി എത്തിയ ഉമ്മൻചാണ്ടിക്കും പിടിച്ചുനിൽക്കാനായില്ല. ഉമ്മൻ ചാണ്ടിയുടെ ആശ്വാസവാക്കുകൾ വിതുന്പലുകളിൽ മാത്രമായി ഒതുങ്ങി.
മകനെ കശാപ്പുചെയ്യുമെന്നു താൻ ഭയപ്പെട്ടിരുന്നുവെന്നു കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും ഉമ്മൻ ചാണ്ടിയോടു പറഞ്ഞു. "കൊല്ലുമെന്ന് ഭീഷണിയുള്ളതിനാൽ അവനെ സിവിൽ എൻജിനിയറിംഗിന് മംഗളൂരുവിൽ ചേർത്തുവെന്നാണ് പറഞ്ഞത്. പക്ഷേ, പോണ്ടിച്ചേരിയിലാണു ചേർത്തത്. കാരണം ഇല്ലെങ്കിൽ അവൻ പഠിക്കുന്ന സ്ഥലത്തുചെന്ന് അവനെ വകവരുത്തുമെന്നു ഞാൻ ഭയപ്പെട്ടിരുന്നു. സിപിഎമ്മിന്റെ കെട്ടിടം തകർക്കപ്പെട്ടപ്പോൾ ഓടിയെത്തിയ എംഎൽഎ കെ. കുഞ്ഞിരാമൻ ഇതു പൊളിച്ചവരുടെ കൈ വെട്ടണമെന്ന് ആക്രോശിച്ചിരുന്നു. പാർട്ടിക്കു പങ്കില്ലെന്നു പറയുന്നതു പച്ചക്കള്ളമാണ്. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മിറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പലതവണ വധഭീഷണി മുഴക്കിയിരുന്നുവെന്നും എംഎൽഎയാണ് അക്രമത്തിനു നേതൃത്വവും പിന്തുണയും നൽകിയതെന്നും സത്യനാരായണൻ ആരോപിച്ചു.
ഉമ്മൻ ചാണ്ടിക്കൊപ്പം മകൻ ചാണ്ടി ഉമ്മൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, വൈസ് പ്രസിഡന്റ് ഫൈസൽ ബാഖഫി തങ്ങൾ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, യുഡിഎഫ് കണ്വീനർ എ.ഗോവിന്ദൻ നായർ, എം. സുബ്ബയ്യറായ്, ഷാജി കാറ്റാനം, ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, എം.കെ. ബാബുരാജ് എന്നിവരുമുണ്ടായിരുന്നു.
"എന്തിനാ സാറെ ഓര് ഓനെ കൊന്നത്?' കൃഷ്ണന്റെ ചോദ്യത്തിനു മുന്നിൽ വിതുന്പി ഉമ്മൻ ചാണ്ടി
01:47 AM Feb 21, 2019 | Deepika.com