കാസർഗോഡ്: പെരിയ കല്യോട്ട് നടന്ന രാഷ്ട്രീയ അരുംകൊലയിൽ ജീവൻ നഷ്ടപ്പെട്ട ശരത്ലാൽ, കൃപേഷ് എന്നിവരുടെ വീടുകളിൽ തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദർശനം നടത്തി ആശ്വസിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സന്ദർശനം.
രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്ന 19ഉം 26 ഉം വയസ് മാത്രം പ്രായമുള്ള ചെറുപ്പക്കാരുടെ നേർക്കു കൊലവാളുയർത്തിയ ഹീനകൃത്യം അങ്ങേയറ്റം മൃഗീയമാണെന്നും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം പോലീസിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിലെത്തിയ ഏതാനുംപേരിലേക്ക് അന്വേഷണം ഒതുക്കരുതെന്നും ഈ അരുംകൊലയിൽ പങ്കാളികളായ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മാർ പാംപ്ലാനി ആവശ്യപ്പെട്ടു.
ക്രൂരമനസുള്ള ഇവരുടെ കൊലക്കത്തിക്ക് ഇനിയും ആരും ഇരയാകാതിരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിനും പോലീസിനും ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകളിൽ മണിക്കൂറുകളോളം ചെലവഴിച്ച് മാതാപിതാക്കളെയും സഹോദരിമാരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച് നിങ്ങൾ ഒറ്റയ്ക്കല്ലെന്നും ഞങ്ങളെല്ലാവരും ഒപ്പമുണ്ടെന്നും പറഞ്ഞ് ധൈര്യപ്പെടുത്തിയാണ് മാർ പാംപ്ലാനി മടങ്ങിയത്.
ടിഎസ്എസ്എസ് ഡയറക്ടർ ഫാ. തോമസ് തയ്യിൽ, കുടുംബ കൂട്ടായ്മ അതിരൂപത ഡയറക്ടർ ഫാ. മാത്യു ആശാരിപറന്പിൽ, ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടിയിൽ, മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വേങ്ങക്കുന്നേൽ, ഇന്റർനെറ്റ് മിഷൻ അതിരൂപത ഡയറക്ടർ ഫാ. ഡയസ് തുരുത്തിപ്പള്ളിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇരട്ടക്കൊലപാതകം: ആശ്വാസവുമായി മാർ പാംപ്ലാനിയെത്തി
01:47 AM Feb 21, 2019 | Deepika.com