കോഴിക്കോട്: കേരളത്തില്‍ പുതിയ കാര്യങ്ങളൊന്നും നടക്കില്ലെന്ന നിലപാട് തിരുത്താൻ കഴിഞ്ഞുവെന്നതാണ് ആയിരം ദിവസം പിന്നിടുമ്പോഴുള്ള ഇടതുസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്നു മുഖ്യമന്ത്രി പിണറായിവിജയന്. അഴിമതിമുക്ത സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ പോലും കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നു.
ആയിരം ദിവസം മുന്‍പുണ്ടായിരുന്ന കാര്യം എല്ലാവരും ചിന്തിക്കണം. ഇങ്ങനെ ഒന്ന് സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നോ? സര്‍ക്കാരിനെ എതിര്‍ക്കുന്നുവെന്ന് വരുത്താന്‍ ശ്രമിക്കുന്നവര്‍ക്കു പോലും അഴിമതിയുടെ കാര്യത്തില്‍ ഒന്നും ചൂണ്ടിക്കാട്ടാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെയും സേഫ് കേരള പദ്ധതിയുടെയും ഉദ്ഘാടനം കോഴിക്കോട് ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആയിരം ദിവസത്തെ നേട്ടങ്ങളെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അതു പറയേണ്ടത് സാധാരണക്കാരായ ജനങ്ങളാണ്. ഗെയില്‍ പദ്ധതി ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്നാണു പലരും വിചാരിച്ചത്. പ്രളയം മൂലമാണ് ഇപ്പോള്‍ പ്രവൃത്തികള്‍ക്ക് കുറച്ച് കാലതാമസം നേരിടേണ്ടിവന്നത്. എന്നാലും മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ദേശീയ പാത 45 മീറ്റര്‍ ആക്കുന്ന പ്രവൃത്തികളുടെ എല്ലാ കടമ്പകളും കഴിഞ്ഞു. കോവളം-ബേക്കല്‍ ജലപാതയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കും. ജലപാതയ്ക്കൊപ്പം 20 മുതല്‍ 30 വരെ കിലോമീറ്ററുകള്‍ ഇടവിട്ടു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങും. പ്രകടന പത്രികയിലെ ഓരോ കാര്യവും സര്‍ക്കാര്‍ നടപ്പിലാക്കി. ഒാരോവര്‍ഷവും നടപ്പാക്കേണ്ട പദ്ധതികള്‍ കൃത്യമായി തന്നെ നടപ്പാക്കും. പ്രകടന പത്രിക നടപ്പാക്കാനുള്ളതല്ല എന്ന് കേന്ദ്രഭരണത്തിലുള്ളവര്തന്നെ പറയുമ്പോഴാണിതെന്ന് ഓര്‍ക്കണം.
വികസന പ്രവര്‍ത്തനങ്ങളുടെ വഴിമുടക്കുന്നവരോട് ഒന്നേ പറയാനുള്ളു. ആ കളി മോശമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേസ് കൊടുക്കുക, വഴിമുടക്കുക, എന്നതൊക്കെയാണ് ഇവരുടെ ശീലം. അതിനു വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.പി.വിരേന്ദ്രകുമാര്‍ എം.പി, എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, ഇ.കെ.വിജയന് ,കാരാട്ട് റസാഖ്, ജോര്‍ജ് എം. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി എന്നിവര്‍ പങ്കെടുത്തു.
നിപ്പാ ബാധിതരെ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിയുടെ മക്കളാണ് ആഘോഷച്ചടങ്ങിനു വിളക്കു കൊളുത്താന്‍ ദീപം കൈമാറിയത്. എം.കെ.രാഘവന് എം.പി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍നിന്നു വിട്ടുനിന്നു.
കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനില്‍നിന്നു ആരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ വിവിധ വകുപ്പുകള്‍ തയാറാക്കിയ നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ജില്ലയിലെ 20,000 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
ഗെയില്‍ പദ്ധതി മാര്‍ച്ചില്‍ ; കേരളത്തില്‍ പുതിയ കാര്യങ്ങൾ നടക്കുമെന്നു തെളിയിച്ചു: മുഖ്യമന്ത്രി
01:46 AM Feb 21, 2019 | Deepika.com