കൊച്ചി: ധാർമികതയിൽ ഊന്നിയാകണം ഏതൊരു ഉത്പന്നത്തിന്റെയും വിപണനമെന്ന് അമിതാഭ് ബച്ചൻ. രാജ്യാന്തര ബ്രാൻഡുകളോടു പൊരുതി സ്വന്തം ഉത്പന്നങ്ങൾക്കു മികച്ച വിപണി കണ്ടെത്താനായത് ഇന്ത്യയുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർ നാഷണൽ കണ്വൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള വേൾഡ് കോണ്‍ഗ്രസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അമിതാഭ് ബച്ചൻ.
പരസ്യങ്ങളുടെ വിശ്വാസ്യത നിലനിർത്തി വേണം ബ്രാൻഡുകൾ കെട്ടിപ്പടുക്കാൻ. സ്കൂട്ടർ തുടങ്ങി ഹെയറോയിൽ വരെയുള്ള 34 ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന താൻ മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യത്തിൽ അഭിനയിക്കില്ലെന്നു തീരുമാനമെടുത്തത് ഇത്തരമൊരു നീതിബോധത്തിന്റെ ഭാഗമായാണ്. തന്റെ കഴിവുകൊണ്ടാണ് ഒരു ഉത്പന്നവും വിൽക്കുന്നതെന്ന തോന്നൽ തനിക്കില്ല. സാമൂഹിക പ്രതിബദ്ധതയുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്പോൾ കിട്ടുന്ന മാനസിക സൗഖ്യം മറ്റു പരസ്യങ്ങളിൽ അഭിനയിക്കുന്പോൾ കിട്ടില്ല.
പോളിയോ തുള്ളിമരുന്നിന്റെ പരസ്യത്തിൽ അഭിനയിക്കുന്പോൾ തന്റെ പരസ്യം കണ്ട് ഒരാളെങ്കിലും കുട്ടിക്കു മരുന്നു കൊടുക്കുമെന്ന പ്രതീക്ഷയുണ്ട്. ക്ഷയത്തിനെതിരേ പോരാടാനുള്ള പരസ്യത്തിൽ അഭിനയിക്കുന്ന താൻ ക്ഷയത്തെ അതിജീവിച്ച ഒരാളാണെന്ന അഭിമാനബോധത്തോടെയാണെന്നും ബച്ചൻ പറഞ്ഞു.
ബ്രാൻഡുകളുടെ പേരിൽ വിപണിയിൽ വൻമത്സരം നിലനിൽക്കുന്പോൾ അതിന്റെ ഗുണം ലഭിക്കുന്നത് ഉപഭോക്താക്കൾക്കാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രാദേശിക ഉത്പന്നങ്ങൾ കുത്തകയുത്പന്നങ്ങളുമായി മത്സരിക്കുന്നു. ശാസ്ത്രസാങ്കേതിക രംഗത്തും വിവരസാങ്കേതിക വിദ്യയിലും വൈദ്യശാസ്ത്രത്തിലും ക്രിക്കറ്റിലും ഇന്ത്യയുടെ മേധാവിത്വം പ്രകടമാണ്. ജാതിയുടെ പേരിൽ അഭിമാനിക്കുന്നവർ ഏറെയുള്ള നാട്ടിൽ ശ്രീവാസ്തവ എന്ന ജാതിപ്പേര് ഉപേക്ഷിച്ച് അച്ഛന്റെ കുടുംബനാമം സ്വീകരിച്ചതോടെ ഒരു ബ്രാൻഡ് നെയിം ആരംഭിക്കുകയായിരുന്നുവെന്നും അമിതാബ് ബച്ചൻ പറഞ്ഞു.
ശ്രീ ശ്രീ രവിശങ്കർ, ഐഎഎ ചെയർമാനും വേൾഡ് പ്രസിഡന്റുമായ ശ്രീനിവാസൻ സ്വാമി, ഐഎഎ വേൾഡ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് ഗുഹ, ഐഎഎ ഇന്ത്യ പ്രസിഡന്റ് പുനീത് ഗോയെങ്ക തുടങ്ങിയവർ പ്രസംഗിച്ചു.
ആധാറിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള നന്ദൻ നീലേകനിയുടെ അവലോകനവും ബോസ്റ്റണ്‍ കണ്‍സൾട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ ഹാൻസ് പോൾ ബർക്നർ ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ചുള്ള പ്രഭാഷണവും ആദ്യദിനം നടന്നു. ഇന്നു ക്വാൽകോം ടെക്നോളജീസ് സീനിയർ വൈസ് പ്രസിഡന്റും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ പെന്നി ബോൾഡ് വിൻ മൊബൈൽ ഫോണ്‍ വിപ്ലവത്തെക്കുറിച്ചു പുതിയ വിവരങ്ങൾ പങ്കുവയ്ക്കും.
സ്കൈപ്പിന്റെ സഹ സ്ഥാപകൻ ജോനാസ് ജെൽബർഗ് നൂതനാശയങ്ങൾക്ക് നിക്ഷേപം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആദിത്യ ബിർല ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡി. ശിവകുമാർ ഡിജിറ്റൽ ലോകത്തെ ബ്രാൻഡ് വളർച്ചയെക്കുറിച്ചും നടത്തുന്ന പ്രഭാഷണങ്ങളും ബിസിനസ് നിക്ഷേപ രംഗത്തെ വൻകിടക്കാരായ സോഫ്റ്റ് ബാങ്ക്, എസ്4 കാപിറ്റൽ എന്നിവയുടെ നേതൃനിരയിലുള്ളവരുടെ പ്രസംഗവും മൂന്നു ദിവസത്തെ സമ്മേളനത്തിലുണ്ട്.
സമാപന സമ്മേളനത്തിൽ ടെന്നിസ് താരങ്ങളായ ആന്ദ്രെ അഗാസിയും വിജയ് അമൃത്രാജും ഹിന്ദി ചലച്ചിത്ര താരം ദീപിക പദുകോണും നടത്തുന്ന സംവാദമുണ്ട്. പ്രശസ്തരുടെ വിനോദ പരിപാടികളും ഫാഷൻ ഷോയും ബോളിവുഡ് നൈറ്റും ഉണ്ടായിരിക്കും. 25 രാജ്യങ്ങളിൽനിന്നായി 2000ത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഏറ്റവും ആധുനിക മനുഷ്യ റോബോട്ടായ സോഫിയ ആണ് സമ്മേളനത്തിലെ മറ്റൊരു പ്രധാന ആകർഷണം.
ധാർമികതയിൽ ഊന്നിയാകണം ഉത്പന്ന വിപണനം: അമിതാഭ് ബച്ചൻ
01:46 AM Feb 21, 2019 | Deepika.com