കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളെ ഇടതുമുന്നണി അംഗീകരിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിന്റെ ജനസംരക്ഷണ യാത്രയുടെ ഭാഗമായി കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിയ സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. സിപിഎംതന്നെ പ്രതികളെ പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. ദേശീയ വിഷയങ്ങളിൽനിന്നു ശ്രദ്ധതിരിച്ചുവിടാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണ്.
സിപിഎമ്മിനും സിപിഐക്കും ഓരോ ശൈലിയുണ്ട്. ചില മേഖലകളിൽ യോജിച്ചുനീങ്ങുന്നത് കൊണ്ടാണ് എൽഡിഎഫ് എന്ന സംവിധാനത്തിൽ പ്രവർത്തിക്കുന്നത്. സിപിഎമ്മിനും സിപിഐക്കും എല്ലാക്കാര്യത്തിലും യോജിപ്പുണ്ടെങ്കിൽ അത് ഒറ്റപാർട്ടിയായി നിന്നാൽപോരേ. കമ്യൂണിസ്റ്റ് ഐക്യമാണ് സിപിഐ സ്വപ്നം കാണുന്നത്. സ്വപ്നം സാക്ഷാത്കരിക്കുമായിരിക്കും.
പ്രളയം കേരളത്തെ ആടിയുലച്ചപ്പോൾ കേന്ദ്രം വേണ്ടരീതിയിൽ സഹായം നൽകിയില്ല. ദുരന്തനിവാരണത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും യോജിച്ചു മുന്നേറിയപ്പോൾ കേന്ദ്രസർക്കാർ പ്രതിബദ്ധത പ്രകടിപ്പിക്കാൻ പരാജയപ്പെട്ടു.
കേന്ദ്രത്തിലെ കോൺഗ്രസിൽനിന്നു വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസിനു നിറം മാറ്റമുണ്ട്. ശബരിമല പ്രശ്നത്തിനു വർഗീയതയുമായി സന്ധിചെയ്യുകയാണ് അവർ ചെയ്തത്. ബിജെപിയും കോൺഗ്രസും ഒരേ തൂവൽപക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ജാഥാംഗങ്ങളായ എം.വി.ഗോവിന്ദൻ, പി. വസന്തം, സി.കെ. നാണു, സി.ആർ.വത്സൻ, പി. ജയരാജൻ, പി. സന്തോഷ്കുമാർ, കെ.പി. സഹദേവൻ എന്നിവരും പങ്കെടുത്തു.
രാഷ്ട്രീയകൊലപാതകങ്ങൾ എൽഡിഎഫ് അംഗീകരിക്കില്ല: കാനം
01:46 AM Feb 21, 2019 | Deepika.com