കാസർഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് അറസ്റ്റിൽ. പെരിയ ലോക്കൽ കമ്മിറ്റിയംഗം ഏച്ചിലടുക്കത്തെ എ. പീതാംബരൻ (45) ആണ് അറസ്റ്റിലായത്. കേസില്‍ മുഖ്യപ്രേരണ നടത്തിയത് പീതാംബരനാണെന്ന് ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് പറഞ്ഞു.
ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം തെളിവുകളും മൊഴികളും വിലയിരുത്തി. ഇതിനു ശേഷമായിരുന്നു അറസ്റ്റ്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും. പ്രദേശവാസികളായ മുരളീധരന്, വത്സരാജ്, ഹരി, സജി ജോര്‍ജ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളിക്കരയിൽവച്ച് പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരായ എം. പ്രദീപ്കുമാര്‍, ടി.പി. രഞ്ജിത്, ജയ്സണ്‍ കെ.ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലയാളിസംഘത്തിന് ആവശ്യമായ സഹായം നല്കിയതോടൊപ്പം ഗൂഢാലോചനയിലും ഇവര്‍ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. കൊലപാതകസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന മഹീന്ദ്ര സൈലോ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് വിവരം. ഒപ്പംതന്നെ കൃത്യത്തില്‍ പങ്കെടുത്തവര്‍, അവര്‍ സഞ്ചരിച്ചിരുന്ന വാഹനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റിലായതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടിയുടെ മറ്റ് ഭാരവാഹികള്‍ കൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്കെതിരേ മുമ്പ് സമൂഹമാധ്യമങ്ങള്‍വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു സിപിഎം പ്രവര്‍ത്തകരെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. വീടുകളില്‍നിന്നു മാറിനില്‍ക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. പെരിയ, കല്യോട്ട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. അതേസമയം, സംഭവത്തിനു പിന്നിൽ പ്രഫഷണൽ ക്വട്ടേഷൻ സംഘമാണോയെന്ന ചോദ്യത്തിന്, അതിപ്പോൾ പറയാൻ കഴിയില്ലെന്നാണ് ജില്ലാ പോലീസ് മേധാവി മറുപടി നൽകിയത്. കൃത്യം നടക്കുന്നതിനു മുമ്പ് ക്വട്ടേഷൻ സംഘം താമസിച്ചിരുന്നത് കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലാണെന്ന് പോലീസിന് വിവരം ലഭിച്ചതായും സൂചനയുണ്ട്. ഇവർക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് കർണാടകത്തിലേക്ക് വ്യാപിപ്പിച്ചതായാണ് വിവരം.
ഞായറാഴ്ച രാത്രി കല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു ആക്രമണം. ശരതും കൃപേഷും ബൈക്കിൽ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.
ഇരട്ടക്കൊലപാതകം: സിപിഎം നേതാവ് അറസ്റ്റില്‍
01:51 AM Feb 20, 2019 | Deepika.com