തിരുവനന്തപുരം: കാസർഗോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചന പുറത്തുകെണ്ടുവരാൻ അന്വേഷണം സിബിഐയെ ഏല്പിക്കാൻ സർക്കാർ തയാറാവണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ ഡ്യൂപ്ലിക്കേറ്റ് പ്രതികളെ മാത്രമേ ലഭിക്കുകയുള്ളൂ. കൊലപാതകത്തിൽ സിപിഎമ്മിന് ഒന്നും ഒളിക്കാനില്ലെങ്കിൽ കേസ് സിബിഐക്ക് അടിയന്തരമായി വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകം സിപിഎം ആലോചിച്ച് തയാറാക്കിയ ഗൂഢാലോചനയുടെ ഫലമാണ്. കൊലപാതകവുമായി ബന്ധമില്ലെന്ന് ആദ്യം മുതൽ സിപിഎം പറയുന്നു. ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിലും ഷുഹൈബിനെ കൊന്നപ്പോഴും ഇതു തന്നെയാണു സിപിഎം നേതൃത്വം പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്നവർ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാഞ്ഞിട്ടായിരുന്നോ എന്നു ചെന്നിത്തല ചോദിച്ചു.
രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടുക എന്നതു സിപിഎമ്മിന്റെ ശൈലിയാണ്. കാസർഗോഡ് കൊലപാതകം പാർട്ടി അറിഞ്ഞല്ല എന്നാണു സിപിഎം പറയുന്നത്. എങ്കിൽ പാർട്ടി അറിഞ്ഞു നടത്തിയ കൊലപാതകം ഏതൊക്കെയെന്നു വ്യക്തമാക്കണം. ഏറാൻമൂളികളെ പോലീസിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചിരിക്കയാണ്. എം.വി. ജയരാജനാണു പോലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത്. പാർട്ടിയിൽ നിന്നു പ്രതികളെ കൊടുക്കാനായി നോക്കിയിരിക്കയാണ് പോലീസ്-ചെന്നിത്തല പറഞ്ഞു.
മാർച്ച് രണ്ടിന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, ജോസ് കെ. മാണി, എ.എ. അസീസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ നിന്നു ഫണ്ട് സ്വരൂപിച്ച് കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾക്കു നല്കുമെന്നും ചെന്നിത്തല അറിയിച്ചു.
ഇരട്ടക്കൊലപാതകം: അന്വേഷണം സിബിഐക്കു വിടണമെന്ന് പ്രതിപക്ഷം
01:51 AM Feb 20, 2019 | Deepika.com