തിരുവനന്തപുരം: എൽഡിഎഫിന്റെ രണ്ടു ജാഥകളിൽ നാടാകെ കേന്ദ്രീകരിച്ചു നിൽക്കുമ്പോൾ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്നവരാരും ഇത്തരം കൊലപാതകങ്ങൾക്കു മുതിരില്ലെന്നു കാസർഗോട്ടെ ഇരട്ടക്കൊലപാതകത്തെ പരാമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോട്ടെ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്യേണ്ട യാതൊരു ആവശ്യവും സിപിഎമ്മിനില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കൊലപാതകം നടത്തിയവർക്കെതിരേ ശക്തമായ നിയമ നടപടി മാത്രമല്ല പാർട്ടി നടപടിയും സ്വീകരിക്കുമെന്നു പറഞ്ഞു.
കാസർഗോഡ് ജില്ലയിൽ ജാഥ തുടങ്ങിയ ദിവസം ആരും ഇതു ചെയ്യില്ല. ഇത്തരം നടപടി തെറ്റും അപലപനീയവുമാണ്. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കാൻ ഉന്നത പോലീസുദ്യോഗസ്ഥർക്കു വ്യക്തമായ നിർദേശം നൽകി. അക്രമത്തിനു പ്രോത്സാഹനം നൽകുന്ന പാർട്ടിയല്ല സിപിഎം എന്നും ധാരാളം അക്രമങ്ങളേറ്റുവാങ്ങേണ്ടി വന്ന പാർട്ടിയാണിതെന്നും അക്രമത്തിന്റെ ഫലമായി വേദന അനുഭവിക്കേണ്ടിവന്നെന്നും പിണ റായി പറഞ്ഞു.
സിപിഎം നിലപാട് പാർട്ടി സെക്രട്ടറി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അത്യന്തം നിർഭാഗ്യകരമായ സംഭവത്തെ നാട് അംഗീകരിക്കുന്നില്ല. നാട്ടിലെല്ലാവരും തള്ളിപ്പറഞ്ഞ കൊലപാതകമാണിത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രതിപ്പട്ടികയിൽ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇതു ഗൗരവത്തോടെ കണ്ടു ബന്ധപ്പെട്ടവർക്കെതിരേ കർക്കശമായ പാർട്ടി നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമാണു കേരളം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാലും മികച്ചതു കേരളമാണ്. ഈ സർക്കാർ വന്നശേഷം രാഷ്ട്രീയകൊലപാതകങ്ങളുടെ എണ്ണം വർധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ല. രാഷ്ട്രീയകൊലപാതകങ്ങൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എൽഡിഎഫ് ജാഥ നടക്കുമ്പോൾ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരമറിയുന്നവർ കൊല നടത്തില്ലെന്നു പറഞ്ഞാൽ, അല്ലാത്തപ്പോൾ നടത്താമെന്നാണോ യുക്തിയെന്ന ചോദ്യം കേട്ടു പ്രകോപിതനായ മുഖ്യമന്ത്രി, യുക്തിയും അയുക്തിയുമൊന്നും തന്റെ കാര്യത്തിൽ ഇല്ലെന്നും പറയാനുള്ളതു നേരെയങ്ങു പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. നിങ്ങൾക്ക് അങ്ങനെ വ്യാഖ്യാനിക്കേണ്ടതുണ്ടെങ്കിൽ ആകാം. മറ്റു പലതും ആഗ്രഹിക്കുന്നെങ്കിൽ അതു തന്റെ കൈയിൽനിന്നു കിട്ടില്ലെന്നു പറഞ്ഞു പത്രസമ്മേളനം അവസാനിപ്പിച്ചു മുഖ്യമന്ത്രി എഴുന്നേറ്റുപോയി.
കൊലപാതകത്തിന്റെ ഉത്തരവാദി ഞാനെന്ന മട്ടിൽ പ്രതിപക്ഷം ചിത്രീകരിക്കുന്നു: പിണറായി
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകത്തിന്റെയെല്ലാം ഉത്തരവാദി താനാണെന്ന മട്ടിൽ ചിത്രീകരിക്കുന്ന നില പ്രതിപക്ഷത്തെ ഉത്തരവാദപ്പെട്ട നേതാവിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോട്ടു കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ, കെപിസിസി പ്രസിഡന്റ് തന്നെയാണു കൊലപാതകത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ വീടാക്രമിച്ചപ്പോൾ പോയ മുഖ്യമന്ത്രി ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വീടുകളിൽ പോകുന്നില്ലെന്ന് പ്രതിപക്ഷം വിമർശിക്കുന്നുണ്ടല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജാഥ നടക്കുമ്പോൾ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്നവരാരും കൊല നടത്തില്ല: മുഖ്യമന്ത്രി
01:51 AM Feb 20, 2019 | Deepika.com