കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങൾ ചേർന്നതാണു കാസർഗോഡ് ലോക്സഭാ മണ്ഡലം. മണ്ഡലം രൂപംകൊണ്ട 1957ലെ പ്രഥമ തെരഞ്ഞെടുപ്പിൽ തന്നെ കാസർഗോഡ് ശ്രദ്ധാകേന്ദ്രമായി. അന്ന് കണ്ണൂർ മണ്ഡലം ഇല്ലാതിരുന്നതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യത്തെ സമുന്നതനേതാക്കളിലൊരാളായ എ.കെ. ഗോപാലന് കാസർഗോട്ടേക്കു മാറേണ്ടിവന്നു. തുളുനാടൻ മണ്ണിലെ പോരാട്ടം എകെജിക്ക് ഒട്ടും എളുപ്പമുള്ളതായിരുന്നതല്ല. കാസർഗോഡ് താലൂക്കിൽ പലയിടത്തും കമ്യൂണിസ്റ്റ് പാർട്ടിക്കു സ്വാധീനമില്ലായിരുന്നു. കോൺഗ്രസിനു പുറമേ പിഎസ്പി, ആർഎസ്പി, കർണാടകസമിതി എന്നിവരുടെയെല്ലാം പിന്തുണ എതിർസ്ഥാനാർഥി ബി.അച്യുതഷേണായിക്കായിരുന്നു.
എന്നാൽ ഫലം വന്നപ്പോൾ എകെജി 5145 വോട്ടിന് വിജയിച്ചു. 1962ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 83,363 ആയി ഉയർത്തിയ എകെജി 67ൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്റെ (1,18,510) റിക്കാർഡ് തന്റെ പേരിലാക്കി. എന്നാൽ 71ലെ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത എകെജി പാലക്കാട്ടേക്കു മാറി. അന്നത്തെ പാലക്കാട് സിറ്റിംഗ് എംപി ഇ.കെ. നായനാർക്ക് കാസർഗോട്ട് മത്സരിക്കാൻ നറുക്ക് വീണു. എന്നാൽ നായനാരെ 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ച് കോൺഗ്രസിന്റെ യുവതുർക്കി രാമചന്ദ്രൻ കടന്നപ്പള്ളി ആ തെരഞ്ഞെടുപ്പിലെ ഹീറോയായി. അടുത്ത തെരഞ്ഞെടുപ്പിലും കടന്നപ്പള്ളി വിജയം ആവർത്തിച്ചു. ഇതിനുശേഷം ഒരുതവണ മാത്രമാണ് മണ്ഡലത്തിൽ കോൺഗ്രസിന് വിജയക്കൊടി നാട്ടാനായത്. ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കോൺഗ്രസ് അനുകൂലതരംഗം 1984ൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക ഘടകമായി. കോൺഗ്രസിലെ ഐ. രാമറൈ സിപിഎമ്മിന്റെ ഇ. ബാലാനന്ദനെ 11,369 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. എന്നാൽ പിന്നീട് എൽഡിഎഫിന്റെ അപരാജിത കുതിപ്പിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിച്ചത്.
മൂന്നു ടേം പൂർത്തിയാക്കിയ സിപിഎമ്മിന്റെ സിറ്റിംഗ് എംപി പി. കരുണാകരൻ ഇക്കുറി മത്സരിക്കാനില്ല. കന്നിയങ്കത്തിൽ 1,08,256 വോട്ടിന് വിജയിച്ച കരുണാകരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം 6,921 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒതുങ്ങിയിരുന്നു. ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ കാസർഗോഡ് ബാലികേറാമലയാകില്ലെന്ന് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നത് ഈ കണക്കാണ്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നാണ് കാസർഗോഡ്. ശബരിമല വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തങ്ങൾക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ജയം എന്നത് അതിരുകടന്ന സ്വപ്നമാണെങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകൾ ഇടത്-വലത് സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായകമാകും.
എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിൽ കാസർഗോഡ് ജില്ലാ കൺവീനർ കെ.പി. സതീഷ്ചന്ദ്രന്റെ പേരാണ് മുൻപന്തിയിലുള്ളത്. സിപിഎം ജില്ലാസെക്രട്ടറിയായുള്ള കാലാവധി പൂർത്തിയാക്കിയ സതീഷ്ചന്ദ്രൻ ഒരിടവേളയ്ക്കുശേഷം വീണ്ടും പൊതുപരിപാടികളിൽ സജീവമായത് ഇതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ, കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം വി.പി.പി. മുസ്തഫ എന്നിവരുടെ പേരും പട്ടികയിലുണ്ട്.
ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരു തന്നെയാണ് ഇക്കുറിയും മുൻപന്തിയിലുള്ളത്. ദേശീയ നിർവാഹകസമിതിയംഗങ്ങളായ സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
എന്നാൽ കോൺഗ്രസിൽനിന്ന് ആരുമത്സരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മണ്ഡലത്തിലെ അവസാന കോൺഗ്രസ് എംപിയായ ഐ. രാമറൈയുടെ മകൻ സുബ്ബയ്യറൈയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലുള്ള സ്വാധീനം മറ്റു മണ്ഡലങ്ങളിലില്ലെന്നത് സുബ്ബയ്യയ്ക്ക് തിരിച്ചടിയാണ്. എ.പി. അബ്ദുള്ളക്കുട്ടി, ബാലകൃഷ്ണൻ പെരിയ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
ഷൈബിൻ ജോസഫ്
തിരുവനന്തപുരത്തു കടുക്കും
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണ മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ. കഴിഞ്ഞ തവണ 15,470 വോട്ടിനു മാത്രം കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ബിജെപി. വർധിതവീര്യത്തോടെ മണ്ഡലം നിലനിർത്താൻ യുഡിഎഫ്. കഴിഞ്ഞ തവണത്തെ നാണക്കേട് ആവർത്തിക്കാതിരിക്കാൻ കരുതലോടെ എൽഡിഎഫ്. മൂന്നു കൂട്ടരും വാശിയോടെ രംഗത്തിറങ്ങുന്പോൾ മത്സരം കടുക്കുമെന്നുറപ്പ്.
ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടായില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപി ഡോ. ശശി തരൂർ ആയിരിക്കുമെന്ന കാര്യം ഉറപ്പിച്ചു കഴിഞ്ഞു. കരുത്തനായ സ്ഥാനാർഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണു ബിജെപി. മോഹൻലാലിൽ തുടങ്ങി കുമ്മനം രാജശേഖരനിലും സുരേഷ് ഗോപിയിലുമൊക്കെ എത്തിനിൽക്കുകയാണ് ആലോചനകൾ. ഇടതുമുന്നണിയിൽ സിപിഐ തന്നെ മത്സരിക്കാനാണു സാധ്യത. നീലലോഹിതദാസൻ നാടാരെ മത്സരിപ്പിക്കുന്നതിനായി ജനതാദൾ- എസ് സീറ്റ് ചോദിച്ചിട്ടുണ്ട്. എന്നാൽ സിപിഐ വഴങ്ങാൻ സാധ്യത കുറവാണ്.
കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാർഥിയാക്കി കൈപൊള്ളിയ സിപിഐ ഇത്തവണ സൂക്ഷിച്ചാണു നീങ്ങുന്നത്. പറ്റിയ ഒരു സ്ഥാനാർഥി ഇല്ലാത്തതാണ് അവരുടെ പ്രശ്നം.
ബെന്നറ്റ് ഏബ്രഹാമിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പിനു ശേഷവും വിവാദമായി. പേയ്മെന്റ് സീറ്റ് എന്ന ആക്ഷേപം തെരഞ്ഞെടുപ്പു പരാജയത്തേക്കാൾ സിപിഐക്കു നാണക്കേടായി. അച്ചടക്കനടപടിയിലേക്കു വരെ നീങ്ങാൻ പാർട്ടി നിർബന്ധിതമായി.
നിലവിലുള്ള മുന്നണികൾ നിലവിൽ വന്ന 1980 നു ശേഷം ഇതുവരെ നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളിൽ എട്ടു തവണ മണ്ഡലം കോണ്ഗ്രസിനൊപ്പം നിന്നു. മൂന്നു തവണ സിപിഐ വിജയിച്ചു. ഇത്തവണ ഡോ. ശശി തരൂർ ഹാട്രിക് വിജയത്തിനാണു രംഗത്തിറങ്ങുന്നത്.
കരുത്തനായ കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർ ഒരിക്കൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. എന്നാൽ 1980 ൽ കന്നിക്കാരനായ എ. നീലലോഹിതദാസൻ നാടാർക്കു മുന്നിൽ എം.എൻ. കാലിടറി വീണു. അതും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിലെ എ. ചാൾസിന്റെ ഊഴമായിരുന്നു. വീഴ്ത്തിയത് നീലനെ തന്നെ. മൂന്നു തവണ ചാൾസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. നാലാം അങ്കത്തിൽ സിപിഐയിലെ കെ.വി. സുരേന്ദ്രനാഥിനു മുന്നിൽ അടിതെറ്റി.
പിന്നീട് കെ. കരുണാകരൻ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു. 1999 ൽ വി.എസ്. ശിവകുമാർ കോണ്ഗ്രസിനായി സീറ്റ് നിലനിർത്തി. 2004 ൽ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരെ കളത്തിലിറക്കി സിപിഐ സീറ്റ് തിരിച്ചു പിടിച്ചു. പി.കെ.വിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ സീറ്റ് സിപിഐക്കുവേണ്ടി നിലനിർത്തി. അന്നു കെ. കരുണാകരന്റെ പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. 2009 ൽ ശശി തരൂർ കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂർ ബിജെപിയുടെ ഒ. രാജഗോപാലിൽനിന്നു കടുത്ത മത്സരം നേരിട്ടു. ഒടുവിൽ 15,470 വോട്ടിനു കടന്നു കയറി. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി.
നഗര- ഗ്രാമ പ്രദേശങ്ങൾ അടങ്ങുന്ന തിരുവനന്തപുരം മണ്ഡലത്തിൽ തീരദേശവും മലയോരവും ഉൾപ്പെടും. മത്സ്യത്തൊഴിലാളികളും കർഷകരും സർക്കാർ ഉദ്യോഗസ്ഥരും നിർണായകമാണിവിടെ. അതു പോലെ തന്നെ ജാതി- മത - സമുദായ ഘടകങ്ങളും തെരഞ്ഞെടുപ്പിൽ സുപ്രധാന പങ്കു വഹിക്കുന്നു. അറുപത്തഞ്ചു ശതമാനത്തോളം ഹിന്ദു വോട്ടർമാരുള്ള മണ്ഡലത്തിൽ നായർ, നാടാർ സമുദായം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ ശേഷിയുള്ള നിർണായക ഘടകമാണ്.
മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിൽ കഴക്കൂട്ടം, പാറശാല, നെയ്യാറ്റിൻകര എന്നിവ ഇടതുപക്ഷത്തിനൊപ്പവും വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം എന്നിവ യുഡിഎഫിനൊപ്പവുമാണ്. നേമത്തെ ബിജെപിയും പ്രതിനിധീകരിക്കുന്നു.
സാബു ജോണ്