മറയൂർ: നിത്യഹരിത വനങ്ങളിലെ ചോലക്കാടുകളിൽമാത്രം കാണപ്പെടാറുള്ള "നീലഗിരി മാർട്ടെൻ' എന്ന ജീവിയെ കണ്ണൻ ദേവൻ കന്പനിയുടെ തേയിലതോട്ടത്തിലെ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തി. ചോലക്കാടുകളിൽനിന്ന് പുറത്തിറങ്ങാത്ത ജീവിയെ അപ്രതീക്ഷിതമായി തേയിലത്തോട്ടത്തിൽ കണ്ടത് മറയൂർ ചാനൽമേട് സ്വദേശി ജോഹിൻ ഫ്രാൻസിസ് തെറ്റയിൽ കാമറയിൽ പകർത്തുകയും ചെയ്തു. പഴനി - ശബരിമല തീർാടന പാതയിൽ മറയൂരിൽനിന്നു 15 കിലോമീറ്റർ അകലെ വാഗുവരെ ഫാക്ടറിക്കു സമീപത്തുള്ള തേയിലത്തോട്ടത്തിലാണ് നീലഗിരി മാർട്ടെൻ എന്ന ജീവിയെ കണ്ട ത്.
ഐയുസിഎൻ റെഡ് ഡേറ്റാബുക്കിൽ വംശനാശ ഭീഷണി നേരിടുന്ന ജീവിയായാണ് നീലഗിരി മാർട്ടെൻ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളിലെ നീലഗിരി ഭാഗമാണ് പ്രധാന ആവാസവ്യവസ്ഥ. ഇരവികുളം ദേശീയ ഉദ്യാനത്തിലെ ചോലക്കാടുകളിലും പാന്പാടുംചോല നാഷണൽ പാർക്കിലെ വിവിധ ഭാഗങ്ങളിലുമാണ് ഇവയെ പ്രധാനമായും കണ്ട തയി രേഖപ്പെടുത്തിയിട്ടുള്ളത്.
മാംസഭുക്കായ ഈ ജീവിയുടെ കീഴ്ത്താടി തൂവെള്ള നിറത്തിലും നെഞ്ചും മുൻകാലുകളും മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുമായിരിക്കും. ബാക്കി ഭാഗം കറുപ്പോ തവിട്ടനിറത്തിലോ ആയിരിക്കും. ഉൾക്കാടുകളിലെ വെരുക്, മാൻ തുടങ്ങിയ മൃഗങ്ങളെ വേട്ടയാടി പിടിക്കാറുണ്ട്. ജീവിത കാലയളിലെ ഭൂരിഭാഗം സമയവും മരങ്ങളുടെ മുകൾഭാഗത്തായിരിക്കും വാസം. രണ്ടു കിലോഗ്രാം മാത്രം തൂക്കംവരുന്ന ഇവ മറ്റു മൃഗങ്ങളെ വേട്ടയാടി ആഹാരമാക്കുന്നത് അദ്ഭുതമാണ്.
കറുംവെരുക് എന്നറിയപ്പെടുന്ന ഈ ജീവി നിലത്തിറങ്ങുന്നതും മനുഷ്യരുടെ മുന്നിൽപെടുന്നതും അപൂർവമായാണ്.
"നീലഗിരി മാർട്ടെൻ' വാഗുവരയിലെ ജനവാസ കേന്ദ്രത്തിൽ
01:30 AM Feb 20, 2019 | Deepika.com