കാസര്‍ഗോഡ്: പെരിയ കല്ല്യോട്ട് ഇരട്ടക്കൊലപാതക കേസ് പ്രതിയെ രക്ഷപ്പെടുത്താൻ ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ നടത്തിയ ശ്രമം വിവാദമാകുന്നു.
തിങ്കളാഴ്ച രാത്രിയാണ് പ്രതികൾ സഞ്ചരിച്ച മഹീന്ദ്ര സൈലോ കാർ പള്ളിക്കര പഞ്ചായത്തിലെ വെളുത്തോളി ചാലിലെ ചെറൂട്ടവളപ്പിലെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാർ പോലീസ് പരിശോധിക്കുന്നതിനിടയിലാണ് കല്യോട്ടുനിന്നു പത്തോളം പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്. അവിചാരിതമായി പോലീസിനെ കണ്ടപ്പോൾ ഒരാളൊഴികെ മറ്റുള്ളവർഓടിപ്പോയി. പോലീസിന്റെ പിടിയിലായ ഏച്ചിലടുക്കം സ്വദേശി സജിയെ പോലീസ് വാഹനത്തിൽ കയറ്റിയിരുത്തി. തുടക്കത്തിൽ മൂന്നു പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
തുടർനടപടിക്കായി മേലുദ്യോഗസ്ഥനുമായി സംസാരിക്കവേയാണ് കെ.വി. കുഞ്ഞിരാമൻ, സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പനയാൽ സഹകരണ ബാങ്ക് മാനേജർ കെ.വി. ഭാസ്കരൻ എന്നിവർ സ്ഥലത്തെത്തിയത്. എത്തിയ ഉടൻ കുഞ്ഞിരാമൻ പോലീസിനെ ഭീഷണിപ്പെടുത്തുകയും പോലീസ് വാഹനത്തിലുണ്ടായിരുന്ന സജിയെ പുറത്തിറക്കി കൊണ്ടുപോകുകയുമായിരുന്നു. ഈ സമയം മറ്റൊരു പോലീസ് സംഘം കൂടിയെത്തിയെങ്കിലും മുൻ എംഎൽഎയുടെ നടപടി നോക്കിനിൽക്കുക മാത്രമാണ് ചെയ്തത്. സജി പിന്നീട് പോലീസിൽ കീഴടങ്ങി.
പോലീസ് കസ്റ്റഡിയിൽനിന്ന് പ്രതിയെ മോചിപ്പിച്ച മുൻ എംഎൽഎയുടെ നടപടി വിവാദത്തിൽ
01:30 AM Feb 20, 2019 | Deepika.com