തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു പ്രവർത്തകരെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ മകൻ ഡോ. രോഹിതിന്റെ വിവാഹത്തോട് അനുബന്ധിച്ച് നടത്താനിരുന്ന സത്കാരം ഒഴിവാക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സത്കാരച്ചടങ്ങിനായി വിനിയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം തങ്ങൾ നടത്തിക്കൊടുക്കുമെന്നാണു ഡോ. രോഹിതിന്റെയും ഡോ. ശ്രീജയുടെയും തീരുമാനമെന്നും ഇതനുസരിച്ചാണ് സത്കാര ചടങ്ങ് ഒഴിവാക്കിയതെന്നും ചെന്നിത്തല അറിയിച്ചു.
ഈ മാസം 21ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23ന് ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു സ്വീകരണച്ചടങ്ങ് ക്രമീകരിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎം അക്രമികൾ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കവും വേദനയും വിവരണാതീതമാണ്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകൾ സന്ദർശിച്ചപ്പോൾ കണ്ടത് ദയനീയ ദൃശ്യമാണ്. ഓലമേഞ്ഞ ചെറ്റക്കുടിലിൽ കഴിയുന്ന കൃപേഷിന്റെ വീട്ടുകാരുടെ ഏക പ്രതീക്ഷയും ആശ്രയവുമായിരുന്നു ആ ചെറുപ്പക്കാരൻ. കൃപേഷിന്റെ മരണത്തോടെ ആ കുടുംബം അനാഥമാകാൻ പാടില്ല. യുഡിഎഫിനോടൊപ്പം സമൂഹവും ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കുമെന്നുറപ്പുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവിന്റെ പുത്രന്റെ വിവാഹസത്കാരം ഒഴിവാക്കി
01:30 AM Feb 20, 2019 | Deepika.com