തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. ആലപ്പുഴ സ്വദേശിയായ എംപാനൽ കണ്ടക്ടർ ദിനിയയാണ് സെക്രട്ടേറിയറ്റിനു മുന്നിലെ വലിയ മരത്തിൽ കയറി ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ടു ജീവനൊടുക്കാൻ ശ്രമിച്ചത്.
കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിടപ്പെട്ട എംപാനൽ കണ്ടക്ടർമാർ കഴിഞ്ഞ ഒരു മാസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ നഗരസഭ സെക്രട്ടേറിയറ്റിനു മുന്നെലെ എംപാനലുകാരുൾപ്പെടെയുള്ളവരുടെ സമരപ്പന്തലുകളെല്ലാം പൊളിച്ചു നീക്കിയിരുന്നു.
ആലപ്പുഴയിലെ വീട്ടിൽ നിന്ന് അതിരാവിലെ സമരസ്ഥലത്തെത്തിയപ്പോളാണ് സമരപ്പന്തൽ പൊളിച്ചു നീക്കിയിരിക്കുന്നതായി ഇവർ കണ്ടത്. തുടർന്നു രാവിലെ എട്ടരയോടെ സുഹൃത്തുക്കൾ ആരും കാണാതെ ദിനിയ സമീപത്തുള്ള മരത്തിൽ കയറുകയായിരുന്നു. മരത്തിൽ കയറിയ ദിനിയ ചുരിദാറിന്റെ ഷാളുപയോഗിച്ചു കഴുത്തിൽ കുരുക്കിടുന്നതിനിടയിലാണ് മറ്റുള്ളവർ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ദിനിയയോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അവർ വഴങ്ങിയില്ല.
തുടർന്നു ഫയർഫോഴ്സ് സേനാംഗങ്ങൾ മരത്തിൽ കയറി നിർബന്ധിച്ചാണ് ദിനിയയെ താഴെയിറക്കിയത്. താഴെയിറക്കിയതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണിക്കൂറുകൾക്കകം ദിനിയ സമരസ്ഥലത്തേക്കു മടങ്ങിയെത്തി. തുടർന്ന് നടന്ന എംപാനൽ ജീവനക്കാരുടെ മനുഷ്യചങ്ങലയിലും ദിനിയ പങ്കെടുത്തു.
ദൈന്യതയുടെ മുഖമായി ദിനിയ
തിരുവനന്തപുരം: ആറു മാസം മുൻപാണ് ദിനിയയുടെ ഭർത്താവ് മദൻ മോഹൻ മരിച്ചത്. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദിനിയ ആകെ തകർന്നു പോയി. ഏഴു വയസുള്ള മകൾ ദർശനയെയും അഞ്ചു വയസുകാരനായ മകൻ ദീപകിനെയും വളർത്താൻ തനിക്ക് ഒരു ജോലിയുണ്ടല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ദിനിയയ്ക്ക് ഉണ്ടായിരുന്നത്.
എന്നാൽ ഭർത്താവിന്റെ വിയോഗമുണ്ടാക്കിയ ആഘാതത്തിൽ നിന്നു കരകയറും മുമ്പ് ദിനിയയ്ക്ക് കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടറുടെ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ ദിനിയ ആകെ തകർന്നു പോയി.
സർക്കാരിന്റെ ഭാഗത്തു നിന്നു കനിവുണ്ടാകുമെന്ന അവസാനപ്രതീക്ഷയിലാണ് അവർ സഹപ്രവർത്തകർക്കൊപ്പം സമരത്തിനിറങ്ങിയത്. ആലപ്പുഴയിൽനിന്നും ട്രെയിനിലാണ് ദിവസവും ദിനിയ തിരുവനന്തപുരത്തെത്തുന്നത്. വൈകുന്നേരം സമരപ്പന്തലിൽ നിന്നും മടങ്ങും. അതുവരെ മക്കളെ നോക്കുന്നത് ഭർതൃമാതാവ് സുശീലയാണ്. ഇന്നലെയും പതിവു പോലെ സമരസ്ഥലത്തെത്തിയപ്പോഴാണ് സമരപ്പന്തൽ പൊളിച്ചു നീക്കിയിരിക്കുന്നത് ദിനിയ കണ്ടത്.
സെക്രട്ടേറിയറ്റിനു മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
01:17 AM Feb 20, 2019 | Deepika.com