ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ റിസോർട്ടിന് 2.73 കോടി രൂപയുടെ പിഴ. അനധികൃത നിർമാണങ്ങൾ കണ്ടെ ത്തിയതിനെത്തുടർന്ന് ആലപ്പുഴ നഗരസഭയാണ് 2.73 കോടിയുടെ പിഴ ചുമത്തിയത്. തുക 15 ദിവസത്തിനകം അടയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി എസ്. ജഹാംഗീർ അടുത്തദിവസം കത്ത് നൽകും. പിഴ അടച്ചില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കും.
ചൊവ്വാഴ്ച ചേർന്ന നഗരസഭാ കൗണ്സിൽ യോഗമാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. തോമസ് ചാണ്ടി, മാത്യു ജോസഫ്, എൻ.എക്സ്. മാത്യു എന്നിവരുടെ ഉടമസ്ഥതയിൽ നഗരസാ പരിധിയിൽ തിരുമലയിൽ പ്രവർത്തിക്കുന്ന വാട്ടർ വേൾഡ് ടൂറിസം കന്പനി പ്രൈവറ്റ് ലിമിറ്റഡ് കന്പനി അനധികൃത നിർമാണങ്ങൾ നടത്തിയതായാണ് കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറി, മുനിസിപ്പൽ എൻജിനിയർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു കണ്ടത്തൽ.
റിസോർട്ടിലെ 22 കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തിയതായും പത്തു കെട്ടിടങ്ങൾ പുതിയതായി നിർമിച്ചതായുമാണു കണ്ടെത്തിയത്. 22 കെട്ടിടങ്ങളുടെ വിസ്തീർണം 5020.11 ചതുരശ്ര മീറ്ററിൽനിന്ന് 6287 ചതുരശ്ര മീറ്ററായി വർധിപ്പിച്ചതായാണ് തെളിഞ്ഞത്. ഇതിന് 17.26 ലക്ഷം രൂപയും അധിക നികുതിയുമാണ് കണക്കായിട്ടുള്ളത്.
കെട്ടിടം നിർമിച്ച 2001 മുതലുള്ള നികുതിയാണ് നഗരസഭ കണക്കാക്കുന്നത്. പത്ത് അനധികൃത കെട്ടിടങ്ങൾ 2013 മുതലുള്ള നികുതിയാണ് അടയ്ക്കേണ്ടത്. റിസോർട്ടിലെ കെട്ടിടങ്ങൾ ക്രമപ്പെടുത്തുന്നതിനായി വാട്ടർ വേൾഡ് ടൂറിസം കന്പനി പ്രൈവറ്റ് ലിമിറ്റഡ് കന്പനി നഗരസഭയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കെട്ടിടങ്ങളുടെ രേഖകൾ ഹാജരാക്കിയാൽ ഇതു സംബന്ധിച്ചുള്ള നടപടികൾ നഗരസഭ പരിഗണിക്കും. തോമസ് ചാണ്ടിയുടെ റിസോർട്ടിനെതിരേ നടപടിയുണ്ടായത് രാഷ്ട്രീയവൈരാഗ്യത്തെ തുടർന്നല്ലെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ് പ്രതികരിച്ചു.
തോമസ് ചാണ്ടിയുടെ റിസോർട്ടിന് നഗരസഭയുടെ 2.73 കോടി രൂപ പിഴ
12:50 AM Feb 20, 2019 | Deepika.com