ചോറ്റാനിക്കര: സർവാഭരണ വിഭൂഷിതയായ ചോറ്റാനിക്കര ദേവിയെ ‘മകം തൊഴുത്’ ദർശനപുണ്യം നേടാൻ ഇന്നലെ പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തി. കുംഭമാസത്തിലെ മകം നാളിൽ ഉച്ചകഴിഞ്ഞ് 2ന് മിഥുനം ലഗ്നത്തിൽ ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി ശ്രീകോവിലിന്റെ അഷ്ടലക്ഷ്മി മുദ്രാങ്കിതമായ നട വാതിൽ തുറന്നതോടെ ‘അമ്മേ നാരായണ, ദേവി നാരായണ’ ശരണമന്ത്രങ്ങളോടെ ആയിരങ്ങൾ മകം തൊഴാൻ തുടങ്ങി.
ക്ഷേത്രത്തിലെ പതിവ് പൂജകൾക്കുശേഷം ദേവിയുടെ അലങ്കാരത്തിനായി ശ്രീകോവിൽ നടയടച്ചതോടെ ക്ഷേത്രാങ്കണമാകെ ഭക്തജനങ്ങളെക്കൊണ്ടു നിറഞ്ഞു. ഉച്ചകഴിഞ്ഞു തുടങ്ങിയ മകം തൊഴൽ രാത്രി ഒന്പതു വരെ തുടർന്നു. തുടർന്ന് രാത്രി പറയെടുപ്പിനു ശേഷം ഏഴ് ആനപ്പുറത്ത് മകം എഴുന്നള്ളിപ്പും മേളവും നടന്നു. ഇന്ന് പൂരം എഴുന്നള്ളിപ്പിന് ഏഴ് ദേവീദേവമാരെ ആനപ്പുറത്ത് എഴുന്നള്ളിക്കും.
മകം തൊഴുത് പുണ്യം നേടാൻ പതിനായിരങ്ങൾ ചോറ്റാനിക്കരയിൽ
12:50 AM Feb 20, 2019 | Deepika.com