കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി പ്രതി പൾസർ സുനി നൽകിയ അപേക്ഷയും ഹൈക്കോടതി പരിഗണിച്ചു. ഈ ആവശ്യം സർക്കാരും ഇരയുടെ അഭിഭാഷകനും എതിർത്തു. ഇത്തരത്തിൽ ആവശ്യമുന്നയിക്കാൻ പ്രതിക്ക് അവകാശമില്ലെന്ന് ഇരുവരും ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇരയുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നും നടിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.
എന്നാൽ ഇരയുടെ വിഷമം നിങ്ങൾക്ക് മനസിലാവില്ലെന്നും വിചാരണയ്ക്കിടെ അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ലഭിക്കുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് ഹർജി തിങ്കളാഴ്ച വിധി പറയാൻ മാറ്റി.
യുവനടിയെ ആക്രമിച്ച കേസ് : വനിതാ ജഡ്ജി വേണമെന്ന ഹർജി വിധി പറയാൻ മാറ്റി
12:50 AM Feb 20, 2019 | Deepika.com