കാഞ്ഞങ്ങാട്: ശരത്ലാലിനെ ലക്ഷ്യമിട്ടാണ് കൊലയാളിസംഘം ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കേസിൽ ദൃക്സാക്ഷി ഉണ്ടാകാതിരിക്കാനാണ് കൃപേഷിനെയും വകവരുത്തിയതെന്നാണ് സൂചന. സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ച കേസിൽ വധശ്രമത്തിന് അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട ശരത് ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എ. പീതാംബരനെ മർദിച്ചെന്ന കേസിലായിരുന്നു ശരത് അറസ്റ്റിലായത്.
ഈ സംഭവത്തിൽ ശരത്ലാലിനെ ഒന്നാംപ്രതിയാക്കിയാണ് ബേക്കൽ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നത്. കൃപേഷിനെ ആറാം പ്രതിയാക്കിയിരുന്നെങ്കിലും സംഭവദിവസം സ്ഥലത്തില്ലായിരുന്നു എന്നു വ്യക്തമായതോടെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കുകയായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള മുന്നാട് പീപ്പിൾസ് കോളജിൽ പഠിക്കുന്ന കല്യോട്ട് സ്വദേശികളായ കെഎസ്യു പ്രവർത്തകർക്കു പലതവണ കോളജിൽവച്ച് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനമേറ്റിരുന്നു.
കുട്ടികളെ മർദിക്കുന്നത് അവസാനിപ്പിക്കണമെന്നും കെഎസ്യുവിനും പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്നും കോൺഗ്രസ് നേതാക്കൾ പിടിഎ യോഗങ്ങളിൽ പലതവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇതേത്തുടർന്നാണ് കല്യോട്ട് ഒരുതവണ കോളജിന്റെ ബസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. ഇതു സമീപപ്രദേശമായ ഏച്ചിലടുക്കം സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എ. പീതാംബരൻ ചോദ്യം ചെയ്തു. കോൺഗ്രസ് പ്രവർത്തകർ പീതാംബരനെ മർദിച്ചു. കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിലായ ശരത് 21 ദിവസം ജയിലിൽ കിടന്ന ശേഷമാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്.
ലക്ഷ്യമിട്ടതു ശരത്തിനെ; ദൃക്സാക്ഷിയെ ഇല്ലാതാക്കാൻ കൃപേഷിനെയും വധിച്ചു
02:06 AM Feb 19, 2019 | Deepika.com