കാഞ്ഞങ്ങാട്: ഇതിനെ ഒരു വീടെന്നു വിളിക്കാൻ കഴിയില്ല. മേൽക്കൂര മേഞ്ഞിരിക്കുന്ന ഓലകൾ ഉണങ്ങിപ്പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. മഴക്കാലത്തെ ചോർച്ച തടയാൻ അങ്ങിങ്ങ് വിരിച്ച ടാർപ്പോളിൻ ഷീറ്റുകൾ. ഒറ്റമുറി. ഇവിടെയാണ് കൃപേഷും അച്ഛൻ കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും അന്തിയുറങ്ങിയിരുന്നത്. ഈ വീടിന്റെ ഏക പ്രതീക്ഷയായ ഇരുപത്തൊന്നുകാരനാണ് ക്രൂരമായ രാഷ്ട്രീയപകപോക്കലിനിരയായത്.
കല്യോട്ട് ഗവ.സ്കൂളിൽ പ്ലസ് ടു പഠനത്തിനുശേഷം പെരിയ പോളിടെക്നിക്ക് കോളജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പട്ടാളത്തിൽ ചേരണമെന്നായിരുന്നു ആഗ്രഹം. ഇതിനായി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഇതുകൂടാതെ പെയിന്റിംഗ് തൊഴിലാളിയായ അച്ഛനൊപ്പം പെയിന്റിംഗ് ജോലിക്കും പോയിരുന്നു. കോൺഗ്രസ്-സിപിഎം സംഘർഷത്തെതുടർന്ന് കൃപേഷിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ കുറച്ചുനാളായി വീട്ടിൽനിന്നു മാറിയാണു താമസിച്ചിരുന്നത്. കൃപേഷിന്റെ ഉറ്റമിത്രമായിരുന്നു ശരത്. ഇരുവരും നാട്ടിലെ ചെണ്ടമേളം ട്രൂപ്പിലെ അംഗങ്ങളുമായിരുന്നു.
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കനായിരുന്നു ശരത്. കല്യോട്ട് സ്കൂളിൽനിന്ന് പ്ലസ് ടു പഠനത്തിനുശേഷം കോയമ്പത്തൂരിൽനിന്ന് സിവിൽ എൻജിനിയറിംഗ് പൂർത്തിയാക്കി. മിമിക്രി, ഷോർട്ട് ഫിലിം, നാടകം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. ജവഹർ ബാലജനവേദി പുല്ലൂർ-പെരിയ മണ്ഡലം പ്രസിഡന്റുമാണ്.
അണഞ്ഞത് ഒറ്റമുറിക്കുടിലിന്റെ പ്രതീക്ഷ
01:53 AM Feb 19, 2019 | Deepika.com