തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു കേരളം നീങ്ങുമ്പോൾ കാസർഗോട്ടു രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം സിപിഎമ്മിനെ തികച്ചും പ്രതിരോധത്തിലാക്കി. സിപിഎം അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പു വിഷയമായി മാറുന്നതിനുള്ള അവസരമാണ് ഈ ഇരട്ടക്കൊലപാതകത്തിലൂടെ രാഷ്ട്രീയ എതിരാളികൾക്കു വച്ചുനീട്ടിയതെന്ന് സിപിഎം നേതൃത്വത്തിനു ബോധ്യമുണ്ട്.
അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.വി. രാജേഷ് എംഎൽഎയെയും പ്രതികളാക്കി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് ഇരട്ടക്കൊലപാതകം അരങ്ങേറിയിരിക്കുന്നത്. കണ്ണൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു. ഒരു വർഷം പൂർത്തിയായപ്പോൾ സമീപജില്ലയിൽ കാര്യമായ പ്രകോപനമില്ലാതെ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾക്കും മങ്ങലേൽപിക്കുമെന്ന് ഉറപ്പാണ്.
പതിവുപോലെ കൊലപാതകത്തിൽ പങ്കില്ലെന്നു പറഞ്ഞു കൈകഴുകാൻ പാർട്ടി തയാറാകാത്തതു തന്നെ സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്. ഇടതുമുന്നണി നടത്തുന്ന കേരള രക്ഷായാത്ര തുടങ്ങിവച്ചയുടൻ നടന്ന സംഭവം വിശദീകരിക്കാൻ മുന്നണിനേതൃത്വം നന്നായി വിയർക്കും. പാർട്ടിയുടെ രണ്ടു മേഖലാ ജാഥകൾ ഇന്നലെ നിർത്തിവയ്ക്കേണ്ടി വന്നു. തങ്ങളുടെ യാത്ര നിർത്തിവച്ച് കോണ്ഗ്രസ് നേതാക്കൾ ഒന്നടങ്കം കാസർഗോട്ട് എത്തി.
സംഭവത്തിൽ പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും പാർട്ടി സംരക്ഷിക്കില്ലെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പറയേണ്ടിവന്നതു തെരഞ്ഞെടുപ്പ് സമ്മർദം കൊണ്ടാണ്. ഇന്നലെ ഉച്ചയോടെ എകെജി സെന്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം ചർച്ച നടത്തി. ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിന്നാലെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
ശബരിമല വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലായി നിൽക്കുന്ന സമയമാണിത്. ഈ വിഷയത്തിൽ കൈക്കൊണ്ട നിലപാടിൽ ഉറച്ചുനിന്നുകൊണ്ടും നവോത്ഥാനമൂല്യ സംരക്ഷണ പോരാട്ടത്തേക്കുറിച്ച് ഓർമിപ്പിച്ചു കൊണ്ടും തെരഞ്ഞെടുപ്പിനിറങ്ങുന്ന പാർട്ടിക്കു യോജിച്ചതല്ല രാഷ്ട്രീയ കൊലപാതകം. ഇതു രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികൾ സിപിഎമ്മുകാരാണെന്നുമുള്ള നിഗമനത്തിലാണു പോലീസ് നീങ്ങുന്നത്. കേസിന്റെ അന്വേഷണവും അറസ്റ്റുമൊക്കെയായി ഈ വിഷയം കുറേനാൾ മാധ്യമവാർത്തകളിൽ നിറഞ്ഞുനിൽക്കും. അതു തെരഞ്ഞെടുപ്പു കാലത്തും തുടരും.
ഇരട്ടക്കൊലപാതകത്തെ കോണ്ഗ്രസും യുഡിഎഫും രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാസർഗോഡിനപ്പുറത്ത് കേരളത്തിൽ മൊത്തം ഇടതുമുന്നണിയെ ബാധിക്കുന്ന രാഷ്ട്രീയ വിഷയമായി ഇരട്ടക്കൊലപാതകം മാറുന്ന കാഴ്ചയാണുള്ളത്.
ഇരട്ടക്കൊലപാതകം: സിപിഎം പ്രതിരോധത്തിൽ
01:53 AM Feb 19, 2019 | Deepika.com