തിരുവനന്തപുരം: സീറ്റ് വിഭജനത്തിനായി യുഡിഎഫ് ഇന്നലെ നടത്താനിരുന്ന ഉഭയകക്ഷി ചർച്ചകൾ ഈ മാസം 26 നു നടക്കും. ഇന്നലെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് - എമ്മുമായി ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കാസർഗോട്ടെ ഇരട്ടക്കൊലപാതകത്തേത്തുടർന്ന് കോണ്‍ഗ്രസ് നേതാക്കൾ അവിടേക്കു പോകുന്നതിനാൽ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു.
ചർച്ചകൾക്കായി ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കൾ തിരുവനന്തപുരത്ത് എത്തിയിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം. മാണിയും പി.ജെ. ജോസഫുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ ചർച്ച നടത്തി. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിനുള്ളിലെ തർക്കത്തിൽ മധ്യസ്ഥത വഹിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ദൗത്യമെന്നറിയുന്നു. ഇരുനേതാക്കളുമായും ചർച്ച നടത്തിയെങ്കിലും തർക്കങ്ങൾക്കു വിരാമമായിട്ടില്ലെന്നാണ് അറിയുന്നത്.
രണ്ടു സീറ്റ് ആവശ്യപ്പെടുന്ന കേരള കോണ്‍ഗ്രസിൽ ആഭ്യന്തര തർക്കങ്ങളും രൂക്ഷമാണ്. ഈ സാഹചര്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥ നീക്കം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്പര്യപ്രകാരമാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലെന്നും അറിയുന്നു.
ലീഗ്, കേരള കോണ്‍ഗ്രസ് - എം കക്ഷികളുമായുള്ള ചർച്ചകൾക്കുശേഷം കേരള കോണ്‍ഗ്രസ് - ജേക്കബുമായും ചർച്ച നടത്തേണ്ടതുണ്ട്. അവരുമായുള്ള ചർച്ച ഇന്നു നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
സീറ്റ് വിഭജനം: യുഡിഎഫിൽ ഉഭയകക്ഷി ചർച്ച 26ന്
01:53 AM Feb 19, 2019 | Deepika.com