തിരുവനന്തപുരം: ഇടുക്കി പദ്ധതി പ്രദേശത്ത് ശേഷിക്കുന്നവർക്കു കൂടി പട്ടയം വിതരണം ചെയ്യുന്നതു പരിഗണനയിലെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. 10 ചങ്ങല പ്രദേശത്ത് ഏഴു ചങ്ങല വരെ സർക്കാർ പട്ടയം നല്കിയിരുന്നു. ബാക്കിയുള്ള മൂന്നു ചങ്ങല പ്രദേശത്ത് പട്ടയം നല്കുന്ന കാര്യമാണു പരിഗണിക്കുന്നതെന്നു സർക്കാരിന്റെ 1000 ദിന പ്രവർത്തനങ്ങൾ വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
പത്തുചങ്ങല മേഖലയിലെ ആളുകൾക്കു പട്ടയം നല്കണമെന്ന ആവശ്യത്തിന് 50 വർഷത്തോളം പഴക്കമുള്ളതായിരുന്നു. ഇതിൽ ഏഴു ചങ്ങല വരെയുള്ള പ്രദേശത്ത് പട്ടയം നല്കിയപ്പോൾ ബാക്കിയായുള്ള മൂന്നു ചങ്ങല മേഖലയിൽ പട്ടയം നലക്ണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് വൈദ്യുത വകുപ്പിന്റെ എൻഒസി ലഭിച്ചു. തുടർ നടപടികൾ വേഗത്തിലാക്കി ഈ മേഖലയിൽ കൂടി പട്ടയം നല്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം 1,03,361 പേർക്ക് പട്ടയം വിതരണം ചെയ്തു.
കൈവശക്കാർക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയിൽ അവശേഷിക്കുന്നവർക്ക് ഉടൻ പട്ടയം നല്കുന്നതിനുള്ള നടപടി സ്വീകരിച്ചു. നിലവിലുണ്ടായിരുന്ന 31 ലാൻഡ് ട്രൈബ്യൂണലുകൾക്ക് പുറമേ 15 ലാൻഡ് ട്രൈബ്യൂണലുകളും 14 ദേവസ്വം ട്രൈബ്യൂണലുകളും ഉൾപ്പെടെ വിവിധ ജില്ലകളിലായി 29 സ്പെഷൽ ടെെ്രബ്യൂണലുകൾ കൂടി രൂപീകരിച്ചു. ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യത്തിന് അംഗീകാരം നല്കി.
1964 ലെ ചട്ടങ്ങൾ പ്രകാരം നല്കിയ പട്ടയഭൂമിയിൽ കൃഷിക്കാർ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാർക്കു തന്നെ ലഭിക്കുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി ചെയ്തു. സംസ്ഥാനത്തെ മുഴുവൻ ഭൂവിവരങ്ങൾ ഭൂമിയുടെ യഥാർഥ അവസ്ഥ ജിയോ സ്പെഷൽ കോ-ഒാർഡിനേറ്റേഴ്സ് ഫണ്ട് ഉപയോഗിച്ച് സർവേ ചെയ്ത് റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഭൂ സബന്ധമായ രേഖകൾ വെബ് അധിഷ്ടിതമായി ഏകോപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നു ചങ്ങല പ്രദേശത്തു പട്ടയം നല്കുന്നതു പരിഗണനയിൽ: മന്ത്രി
01:40 AM Feb 19, 2019 | Deepika.com