കൊച്ചി: ചില മാധ്യമങ്ങളുടെയും ആക്ടിവിസ്റ്റുകളുടെയും അതിരുകടന്ന ആവേശവും കുറ്റവിചാരണയും നീതിനിർവഹണത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്നുവെന്നു ജസ്റ്റീസ് ഏബ്രഹാം കെ.മാത്യു അഭിപ്രായപ്പെട്ടു. ’സൃഷ്ടിപരമായ വിമർശനം ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യം’ എന്ന വിഷയത്തിൽ തൃക്കാക്കര ഭാരതമാതാ കോളജിൽ പതിനാറാമതു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിൽ ഏതാനും മാധ്യമങ്ങളും ചില വൈദികരുമുൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളും കാണിച്ച അമിതാവേശം നീതിനിർവഹണത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്. തന്റെ 30 വർഷത്തെ ന്യായാധിപരംഗത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തിയാൽ ആ അമിതാവേശം തികച്ചും തെറ്റായിരുന്നു. ബിഷപ് തെറ്റുകാരനോ അല്ലയോ എന്നു നിശ്ചയിക്കേണ്ടതു ബന്ധപ്പെട്ട ഏജൻസികളുടെ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായുള്ള അന്വേഷണവും കോടതിയുമാണ്. അന്വേഷണവും വിചാരണയും ശരിയായ രീതിയിൽ പൂർത്തിയാക്കാനുള്ള ക്ഷമ കാണിക്കേണ്ടതായിരുന്നുവെന്നും ജസ്റ്റീസ് ഏബ്രഹാം കെ.മാത്യു പറഞ്ഞു.
നീതിനിർവഹണത്തിലെ സുതാര്യത നഷ്ടമാക്കുന്നു: ജസ്റ്റീസ് ഏബ്രഹാം മാത്യു
01:40 AM Feb 19, 2019 | Deepika.com