അന്പലപ്പുഴ: പെൺകുട്ടിയെ ശല്യം ചെയ്തെന്ന സംഭവത്തെത്തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ അറവുളശേരി വീട്ടിൽ സാബുവിന്റെ മകൻ കുര്യനാ(20) ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ പിതാവ് വാടക്കൽ വേലിയകത്ത് വീട്ടിൽ സോളമനെ (42) പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.
കുര്യൻ അയൽവാസിയായ സോളമന്റെ മകളെ നിരന്തരം ശല്യം ചെയ്തതായും പ്രണയാഭ്യർഥന നടത്തിയതായും പോലീസ് പറയുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടിൽ അറിയിച്ചു. തുടർന്ന് സോളമൻ നിരവധി തവണ താക്കീത് ചെയ്തെങ്കിലും കുര്യൻ ശല്യം ചെയ്യുന്നതു തുടർന്നുവെന്നു പോലീസ് പറയുന്നു.
ഞായറാഴ്ച ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെണ്‍കുട്ടിയെ കുര്യൻ വീണ്ടും ശല്യം ചെയ്തത്രേ. ഇതറിഞ്ഞ് സോളമൻ സ്ഥലത്തെത്തി. തുടർന്നു കുര്യന്റെ വയറിൽ കുത്തേൽക്കുകയായിരുന്നു. വാടക്കൽ ദൈവജനമാത പള്ളിക്കു സമീപമായിരുന്നു സംഭവം. കുത്തേറ്റ കുര്യനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ അഞ്ചോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
യുവാവ് കുത്തേറ്റു മരിച്ചു: അയൽവാസി അറസ്റ്റിൽ
01:11 AM Feb 19, 2019 | Deepika.com