പെരിയ (കാസർഗോഡ് ): പെരിയ കല്യോട്ട് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു കോണ്ഗ്രസ് പ്രവർത്തകരെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി. കല്യോട്ട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ (ജോഷി- 24) എന്നിവരാണു കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി എട്ടോടെ കല്യോട്ട്- തന്നിത്തോട് റോഡിലെ കണ്ണാടിപ്പാറയിലാണ് സംഭവം. കല്യോട്ട് നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗ പരിപാടിയിൽ സംബന്ധിച്ചശേഷം ശരതിനെ വീട്ടിൽ കൊണ്ടുവിടാൻ ബൈക്കിൽ പോകുകയായിരുന്നു.
ബൈക്ക് ഇടവഴിയിലെത്തിയപ്പോൾ പിന്നാലെ കാറിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. റോഡിൽനിന്ന് 50 മീറ്ററോളം മാറിയാണ് മൃതദേഹം കാണപ്പെട്ടത്.
റോഡിൽ ഗുരുതരമായി പരിക്കേറ്റു കിടന്ന ശരത് മംഗളൂരു ആശുപത്രിയിൽ രാത്രി പത്തോടെയാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് കാസർഗോഡ് ജില്ലയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. സംഭവത്തിനുപിന്നിൽ സിപിഎം ആണെന്ന് കോണ്ഗ്രസ് ആരോപിച്ചു . പ്രദേശത്ത ഏതാനും മാസങ്ങളായി കോണ്ഗ്രസ് -സിപിഎം സംഘർഷം നിലനിൽക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് കല്യാട്ട് ടൗണിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കൃഷ്ണൻ-ബാലാമണി ദമ്പതികളുടെ മകനാണ് കൃപേഷ് .രണ്ടു സഹോദരിമാരുണ്ട്. ഭരണത്തിന്റെ മറവിൽ സിപിഎം ഗുണ്ടകൾ നടത്തിയ ആസൂത്രിത കൊലപാതകമാണിതെ ന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഇന്ന് കാസർഗോട്ട് എത്തും. എന്നാൽ, ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു. സംഭവത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ പറഞ്ഞു.
കാസർഗോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു
01:46 AM Feb 18, 2019 | Deepika.com