പീരുമേട്: വിവാദ സെൽഫിയിൽ പ്രതികരിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പുൽവാമയിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വയനാട് വൈത്തിരി സ്വദേശി വി.വി. വസന്തകുമാറിന്റെ മൃതദേഹത്തിനു മുന്പിൽ താൻ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ സെൽഫി എന്ന രീതിയിൽ പ്രചരിക്കുന്നതിനു പിന്നിൽ മലയാളികളിലെ കഴുകന്മാരാണെന്ന് മന്ത്രി അൽഫോൻസ് കണ്ണന്താനം. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ആദരാഞ്ജലി അർപ്പിച്ചു മുന്നോട്ടു കടക്കുന്പോൾ ആരോ എടുത്തു സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ ഓഫീസിലേക്ക് അയച്ചുകൊടുത്തതാണ് ആ ചിത്രമെന്നു മന്ത്രി പറഞ്ഞു.
40 വർഷം പൊതുരംഗത്തു നിസ്വാർഥമായി ജനസേവനം നടത്തുന്ന വ്യക്തിയാണ് താൻ. പിതാവും സൈനികനായിരുന്നതിനാൽ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു ചെറുപ്പംമുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്.
താൻ സെൽഫി എടുത്തിട്ടില്ലെന്നും സെൽഫി എടുക്കുന്ന ശീലം തനിക്കില്ലന്നും അദ്ദേഹം പറഞ്ഞു. വാഗമണ്ണിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട - ഗവി - വാഗമണ്‍ - തേക്കടി ഇക്കോ ടൂറിസം സർക്യൂട്ട് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സൈനികന്റെ മൃതദേഹത്തിനു മുന്നിൽ നിൽക്കുന്ന മന്ത്രി കണ്ണന്താനത്തിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. മന്ത്രി മൃതദേഹത്തിനരികിൽനിന്നു സെൽഫി പകർത്തിയെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. തുടർന്ന് ഈ ചിത്രം ഫേസ്ബുക്ക് പേജിൽനിന്നു ഡിലീറ്റ് ചെയ്തിരുന്നു.
ഈ ചിത്രം സെൽഫിയല്ല: കണ്ണന്താനം
01:46 AM Feb 18, 2019 | Deepika.com