തിരുവനന്തപുരം: കളമൊരുങ്ങിക്കഴിഞ്ഞു, വീണ്ടുമൊരു തെരഞ്ഞെടുപ്പു പോരാട്ടം. ദിവസങ്ങൾക്കകം വരാനിരിക്കുന്ന തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു കാതോർക്കുകയാണ് കേരളവും.
ഇടതു - വലതു ചേരികളിലായിനിന്നിരുന്ന കേരള രാഷ്ട്രീയത്തിലേക്കു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ കൂടി കടന്നു വരുന്നതാണ് സംസ്ഥാന രാഷ്ട്രീയത്തെ മുൻ തെരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമാക്കുന്നത്. പല മണ്ഡലങ്ങളും ത്രികോണ മത്സരച്ചൂടിലേക്കു നീങ്ങും. ദേശീയ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ മുതൽ സംസ്ഥാന ഭരണം വരെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പതിവു പോലെ ഇഴകീറി പരിശോധിക്കപ്പെടും. എന്നാൽ, കേരളത്തിൽ ഇത്തവണ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാവുന്ന ഏറ്റവും പ്രധാന വിഷയം ശബരിമലയായിരിക്കും. ശബരിമല യുവതീപ്രവേശന വിഷയം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പ്രകന്പനങ്ങൾ മുന്നണികളുടെയും പാർട്ടികളുടെയും അടിത്തറ ഇളക്കി മറിച്ചു. ഓരോരുത്തരെയും അത് എങ്ങനെ ബാധിച്ചു എന്ന് അവർക്കു പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ആർക്കു നേട്ടമുണ്ടാകുമെന്നതും തീർച്ചയില്ല. മൂന്നു മുന്നണികൾക്കും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.
വോട്ട് നില
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ട് വിഹിതം 41.96 ശതമാനമായിരുന്നു. എൽഡിഎഫ് 40.09 ശതമാനവും ബിജെപി 10.5 ശതമാനവും വോട്ട് നേടി. രണ്ടു വർഷം കഴിഞ്ഞു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ട് വിഹിതം 43.48 ശതമാനം. യുഡിഎഫിന് 38.81 ശതമാനം. എൻഡിഎയ്ക്ക് 15.10 ശതമാനം. രണ്ടു തെരഞ്ഞെടുപ്പുകൾക്കിടയിൽ ബിജെപിക്ക് അഞ്ചു ശതമാനത്തോളം വോട്ട് വർധന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിച്ചാൽ എൽഡിഎഫ് 14 ലോക്സഭാ മണ്ഡലങ്ങളിൽ മുന്നിലെത്തി. യുഡിഎഫ് നാലിലും. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതിയല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുന്നതെന്നു കഴിഞ്ഞ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ മുകളിൽ സൂചിപ്പിച്ച കണക്കുകൾ കാണിക്കുന്നു.
ബിജെപിയുടെ വളർച്ച
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു രണ്ടാം സ്ഥാനത്ത് എത്തിയതായിരുന്നു ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനം. അവരുടെ സ്വാധീനം സംസ്ഥാനത്തെ ചുരുക്കം ചില ലോക്സഭാ മണ്ഡലങ്ങളിൽ ഒതുങ്ങിനിന്നു. എന്നാൽ, രണ്ടു വർഷം കഴിഞ്ഞു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസുമായി ചേർന്നു മത്സരിച്ച ബിജെപി പല മണ്ഡലങ്ങളിലും നില മെച്ചപ്പെടുത്തി.
2014ൽ ആറു പാർലമെന്റ് മണ്ഡലങ്ങളിൽ മാത്രമായിരുന്നു അവർക്ക് ഒരു ലക്ഷത്തിലേറെ വോട്ട് ലഭിച്ചത്. 2016ൽ 16 ലോക്സഭാ മണ്ഡലങ്ങളിൽ അവർ ഒരു ലക്ഷത്തിനു മുകളിൽ വോട്ടു പിടിച്ചു. തിരുവനന്തപുരത്തും തൃശൂരിലും രണ്ടു ലക്ഷത്തിലേറെയായി വോട്ട്. പത്തു ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നര ലക്ഷത്തിലേറെ വോട്ട് നേടിയെടുക്കാൻ അവർക്കു സാധിച്ചു. പല മണ്ഡലങ്ങളിലും വോട്ടിൽ വൻ വർധന നേടി. 2014ൽ 90,528 വോട്ട് മാത്രം ലഭിച്ച ആറ്റിങ്ങൽ ലോക്സഭാ മണ്ഡല പരിധിയിൽ 2016ൽ അവരുടെ വോട്ട് 1,75,041 ആയി വർധിച്ചു. മാവേലിക്കരയിൽ ഇത് 79,743 ൽനിന്ന് 1,85,614 ആയി വർധിച്ചു. സമാനമാണ് മറ്റു പല മണ്ഡലങ്ങളിലെയും സ്ഥിതി.
മോദിപ്രഭാവവും ദേശീയതലത്തിൽ തുടർച്ചയായി നേടിയ തെരഞ്ഞെടുപ്പു വിജയങ്ങളും കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്കു വഴിതെളിച്ച ഘടകങ്ങളാണ്. ശബരിമല വിഷയത്തിൽ കൈവന്ന സുവർണാവസരം വോട്ട് ആക്കി മാറ്റാൻ സാധിച്ചാൽ ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ.
ദേശീയ രാഷ്ട്രീയം
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന വിഷയങ്ങളേക്കാൾ വോട്ടർമാരെ സ്വാധീനിക്കുക ദേശീയ രാഷ്ട്രീയമായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു വർഷത്തിനകം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എതിർമുന്നണി പലപ്പോഴും വൻ വിജയം നേടുന്നത് ഇതിന്റെ തെളിവാണ്.
കോണ്ഗ്രസിനു ദേശീയതലത്തിൽ കൈവന്ന ഉണർവ് കേരളത്തിലും പ്രതിഫലിക്കും. ബിജെപിയെ പ്രതിരോധിക്കാൻ കേരളത്തിൽ ശേഷിയുള്ളത് എൽഡിഎഫിനാണെന്ന പ്രചാരണമാണു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ അവിടേക്കു തിരിയാൻ ഇടയാക്കിയത്. ദേശീയതലത്തിൽ മോദി- രാഹുൽ പോരാട്ടം എന്ന നിലയിലേക്കു തെരഞ്ഞെടുപ്പു മാറിയാൽ കേരളത്തിൽ അതിന്റെ ഗുണം യുഡിഎഫിനു ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ചെയ്യുന്ന വോട്ടുകൾ പാഴാകുമെന്ന പ്രചാരണമാണ് ഇത്തവണ യുഡിഎഫ് നടത്തുന്നത്. ഇടതുപക്ഷം ജയിച്ചാലും കേന്ദ്രത്തിൽ കോണ്ഗ്രസിനെയാകും പിന്താങ്ങുകയെന്നും ദേശീയ രാഷ്ട്രീയത്തിൽ ഇടതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും യുഡിഎഫ് പ്രചരിപ്പിക്കും. വോട്ടർമാർക്കിടയിൽ കോണ്ഗ്രസ് അനുകൂല ചിന്താഗതി രൂപപ്പെടാൻ ഇതു സഹായിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.
സ്ഥാനാർഥിനിർണയവും പ്രധാനമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിൽ കാട്ടിയ മിടുക്കിലാണ് എൽഡിഎഫിന് ഇടുക്കി, ചാലക്കുടി മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സാധിച്ചത്.
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രശ്നങ്ങൾ പ്രചാരണരംഗത്ത് ഉയർന്നു വരുമെങ്കിലും ദേശീയ വിഷയങ്ങൾ തന്നെയായിരിക്കും അജൻഡ നിശ്ചയിക്കാൻ പോകുന്നത്.
ന്യൂനപക്ഷ വോട്ടുകൾ
ശബരിമല ഏറ്റവും സ്വാധീനിക്കപ്പെടുന്ന തെരഞ്ഞെടുപ്പു വിഷയമാകുന്പോഴും അതു ഹിന്ദുക്കൾക്കിടയിൽ മാത്രമാണ് ചലനം സൃഷ്ടിക്കുക. ഓരോ മുന്നണിയുടെയും ഹിന്ദു അടിത്തറ ഇളകിമറിഞ്ഞിട്ടുണ്ട്. അപ്പോഴും ഹിന്ദു വോട്ടുകൾ മൂന്നായി വിഭജിക്കപ്പെടുകയാണ്. ഏറ്റക്കുറച്ചിലുകളോടെ മൂന്നു മുന്നണികൾക്കും ആ വോട്ടിന്റെ വിഹിതം ലഭിക്കും. ഇവിടെയാണു ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്നത്. ഈ വോട്ടുകൾ എവിടേക്കു തിരിയുന്നു എന്നതിനെ ആശ്രയിച്ചാകും ജയ- പരാജയങ്ങൾ.
മൂന്നു മുന്നണികളുടെയും ഭാവിയെ നിർണായകമായി ബാധിക്കുന്ന തെരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. ഇടതുപക്ഷത്തിനു ദേശീയതലത്തിൽതന്നെ ഇതു നിലനിൽപ്പിന്റെ പോരാട്ടമാണ്. യുഡിഎഫിനാകട്ടെ കേരള രാഷ്ട്രീയത്തിലെ അവരുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാകുമിത്. മാത്രമല്ല കോണ്ഗ്രസിനെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തിൽ നോക്കിയാലും ഓരോ സീറ്റും ഇത്തവണ നിർണായകമാണ്; വിലയേറിയതുമാണ്. ബിജെപിക്ക് ഇത്തവണ സ്വാധീനം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ കേരളത്തിൽ അവരുടെ ഭാവി ശോഭനമായിരിക്കില്ല.
ത്രികോണ മത്സരത്തിലേക്കു നീങ്ങുന്പോഴും കേരളത്തിൽ പ്രധാന മത്സരം ഇത്തവണയും യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെയായിരിക്കും. ബിജെപി രണ്ടു മുന്നണികൾക്കും കടുത്ത മത്സരം നൽകാൻ കെൽപ്പുള്ളത് തിരുവനന്തപുരം ഉൾപ്പെടെ ചുരുക്കം ചില മണ്ഡലങ്ങളിൽ മാത്രമായിരിക്കും. മറ്റുള്ള സ്ഥലങ്ങളിൽ അവർ കൂടുതലായി പിടിക്കുന്ന വോട്ടുകൾ മുന്നണികളുടെ ജയ- പരാജയങ്ങളെ കാര്യമായി സ്വാധീനിച്ചേക്കാമെന്നു മാത്രം.
സ്ഥാനാർഥികൾ കളത്തിലിറങ്ങുകയും ദേശീയതലത്തിൽ രാഷ്ട്രീയചിത്രം വ്യക്തമാകുകയും ചെയ്യുന്പോൾ മാത്രമാണ് വോട്ടർമാർ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുക. മുന്നണികളുടെയും താരപ്രചാരകരുടെയും പ്രചാരണ മിടുക്കും അവരുടെ തീരുമാനത്തെ സ്വാധീനിക്കാൻ പര്യാപ്തമായ ഘടകങ്ങളാണ്. കേരളം ഇതു വരെ കാണാത്ത കടുത്ത പോരാട്ടത്തിലേക്കാണു നീങ്ങുന്നതെന്നു മാത്രം ഇപ്പോൾ പറയാം.
തെരഞ്ഞെടുപ്പ് സർവേകൾ
സമീപകാലത്തു നടന്ന തെരഞ്ഞെടുപ്പ് സർവേകളെല്ലാം യുഡിഎഫിനു മുൻതൂക്കം നൽകുന്നു. ആർക്കു വോട്ടു ചെയ്യണമെന്നു ജനങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും പൊതുരാഷ്ട്രീയ ചിന്താഗതിയുടെ സൂചന ഇതിൽനിന്നു ലഭിക്കും. ബിജെപിയുടെ വോട്ട് ശതമാനത്തിൽ ചെറിയ വർധന പറയുന്പോഴും ശബരിമലയുടെ ഗുണഭോക്താക്കൾ യുഡിഎഫ് ആകുമെന്നാണ് സർവേകൾ നൽകുന്ന സൂചന.
കണക്കുകളുടെ കളി
2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തൂത്തു വാരി. ഇരുപതിൽ 18 സീറ്റിൽ ജയിച്ചു. യുഡിഎഫിന്റെ ഏക സീറ്റ് മുസ്ലിം ലീഗ് ജയിച്ച മലപ്പുറം. മൂവാറ്റുപുഴ സീറ്റിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച് ഐഎഫ്ഡിപിയുടെ പി.സി. തോമസ് ജയിച്ചു. കോണ്ഗ്രസിനു കേരളത്തിൽനിന്ന് ഒരു സീറ്റ് പോലും കിട്ടിയില്ല.
2009ൽ വി.എസ്. അച്യുതാനന്ദന്റെ ഭരണം. അന്നു യുഡിഎഫ് 16 സീറ്റിൽ ജയിച്ചു. എൽഡിഎഫ് നാലിലും. 2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തിൽ യുഡിഎഫ് 12 സീറ്റിലും എൽഡിഎഫ് എട്ടു സീറ്റിലും ജയിച്ചു. ഇരുകൂട്ടർക്കും പറഞ്ഞു നിൽക്കാൻ പറ്റിയ ഫലം. ദേശീയതലത്തിൽ കോണ്ഗ്രസ് തകർന്നടിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്യത്തു കോണ്ഗ്രസിന് ഏറ്റവും കൂടുതൽ സീറ്റുകൾ നൽകിയ രണ്ടാമത്തെ സംസ്ഥാനം കേരളമായിരുന്നുവെന്നു കോണ്ഗ്രസുകാർക്ക് ആശ്വസിക്കാനായി. മുൻ തെരഞ്ഞെടുപ്പിനേക്കാൾ നാലു സീറ്റുകൾ അധികം നേടാനായത് എൽഡിഎഫിനും നേട്ടം.
ശബരിമലയും ധ്രുവീകരണവും
ശബരിമല വിഷയം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. അത് ആരെ തുണയ്ക്കുമെന്നതിലാണ് അനിശ്ചിതത്വം. യുഡിഎഫിനും എൽഡിഎഫിനും ആശങ്കയ്ക്കും പ്രതീക്ഷയ്ക്കും വകയുണ്ട്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലുള്ള പ്രതിഷേധം നായർസമുദായം ഉൾപ്പെടെയുള്ള മുന്നോക്ക വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. പിന്നോക്കക്കാർക്കിടയിൽ എതിർ ധ്രൂവീകരണമുണ്ടായെന്നും അതിന്റെ ഗുണം തെരഞ്ഞെടുപ്പിൽ തങ്ങൾക്കു ലഭിക്കുമെന്നും എൽഡിഎഫ് കരുതുന്നു. പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളും നവോത്ഥാന മൂല്യസംരക്ഷണ പ്രചാരണവുമെല്ലാം എൽഡിഎഫിനു വോട്ടായി മാറുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കാലാവസ്ഥ കുറേക്കൂടി അനുകൂലമായി മാറുകയാണു ചെയ്തതെന്നും അവർ പറയുന്നു.
അതേസമയം, ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ വ്രണിതരായവർ ഭരണപക്ഷത്തിനെതിരെ പ്രതികരിക്കുമെന്നതിൽ സംശയമില്ല. എൽഡിഎഫിനെതിരായ രോഷപ്രകടനം എതിരാളികളിൽ ശക്തരായവർക്ക് അനുകൂലമാകുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ. അതായതു പ്രതിഷേധ വോട്ടുകൾ ബിജെപിക്കു ചെയ്താൽ എൽഡിഎഫ് വിജയിക്കുമെന്നും അതുകൊണ്ടുതന്നെ ആ വോട്ടുകൾ സ്വാഭാവികമായും തങ്ങളുടെ പെട്ടിയിൽ വീഴുമെന്നും യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവിട്ടു പോയ ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ തിരിച്ചു വരുമെന്ന പ്രതീക്ഷയിലുമാണവർ. സമീപദിവസങ്ങളിൽ സജീവമായ അരിയിൽ ഷുക്കൂർ വധക്കേസ് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടും.
മോദിപ്രഭാവം മങ്ങിയതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകുമെന്ന ആശങ്ക ബിജെപിക്കുണ്ട്. എന്നാൽ, ഇതു പരിഹരിക്കാൻ ശബരിമല വിഷയത്തിനു കഴിയുമെന്നു ബിജെപി കരുതുന്നു. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിൽ ജയിച്ചു കയറാൻ മാത്രം ശക്തമാണതെന്നാണ് അവർ അവകാശപ്പെടുന്നത്. ശക്തമായ സംഘടനാ സംവിധാനം കൂടിയാകുന്പോൾ ഇത്തവണ കേരളത്തിൽ അദ്ഭുതം കാട്ടാമെന്നു ബിജെപി കരുതുന്നു.
സാബു ജോണ്
ചങ്കിടിപ്പിക്കുന്ന പോരാട്ടം!
01:46 AM Feb 18, 2019 | Deepika.com