കൊച്ചി: സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യ സ്പർധയുണ്ടാക്കി സഭാസംവിധാനം തകർക്കാനുള്ള ശ്രമമാണ് കേരള ചർച്ച് ബിൽ കൊണ്ടുവരുന്നതിനു പിന്നിലെന്നു സിഎൽസി സംസ്ഥാന സമിതി ആരോപിച്ചു.
സഭയുടെ സ്വത്തുസംബന്ധമായ എല്ലാ ഇടപാടുകൾക്കും രാജ്യത്തെ സിവിൽ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും ബാധകമാണ്. ബിഷപ്പിന്റെയും വൈദികരുടെയും ഇടവകയുടെയും സിവിൽ ഇടപാടുകളുടെ അധികാരങ്ങൾ സംബന്ധിച്ചു കോടതിവിധികളും ഉള്ളതാണ്. ഇപ്പോൾ ഈ നിയമത്തിൽ പുതിയതായി രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന ചർച്ച് ട്രൈബ്യൂണൽ അനാവശ്യ വ്യവഹാരങ്ങളിലേക്കു സഭയെ വലിച്ചിഴയ്ക്കുന്ന സാഹചര്യമുണ്ടാക്കും.
കമ്യൂണിസ്റ്റ് രാജ്യങ്ങളിലെപ്പോലെ കേരളത്തിലും ചർച്ച് ആക്ട് നടപ്പാക്കി സഭയുടെ ഭരണത്തിലേക്കു സർക്കാർ നിയന്ത്രണം കൊണ്ടുവരാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്. സഭാസംവിധാനത്തെ തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത് - സിഎൽസി പറഞ്ഞു. ചർച്ച് ആക്ട് നടപ്പാക്കാൻ ശ്രമിച്ചാൽ അതിനെ നിയമപരമായും ശക്തമായ ബഹുജനപ്രക്ഷോഭത്തിലൂടെയും നേരിടുമെന്നു സിഎൽസി സംസ്ഥാന നേതൃത്വ യോഗം മുന്നറിയിപ്പ് നൽകി.
ഡയറക്ടർ ഫാ. ജിയോ തെക്കിനിയത്ത് പ്രമേയം അവതരിപ്പിച്ചു സംസ്ഥാന പ്രസിഡന്റ് ജെയ്സണ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ദേശീയ സിഎൽസി വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി ഷോബി കെ. പോൾ, റീത്ത ദാസ്, ഡിൽജോ തരകൻ, ഷൈജോ പറന്പി, ജയിംസ് പഞ്ഞിക്കാരൻ, വിനേഷ് കോളേങ്ങാടൻ, അനിൽ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
സഭാസംവിധാനം തകർക്കാനുള്ള ശ്രമത്തെ നേരിടും: സിഎൽസി
01:44 AM Feb 18, 2019 | Deepika.com