ഇരിങ്ങാലക്കുട: വിവാഹവീട്ടിൽനിന്നു തിരിച്ചുപോവുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.30 ന് എടക്കുളത്തുവച്ചാണ് യുവാവിനു നേരേ ആക്രമണമുണ്ടായത്. പരിക്കേറ്റു ചികിത്സയിലായിരുന്ന പൊറത്തിശേരി തൈവളപ്പിൽ ക്ഷേത്രത്തിനു സമീപം ഓട്ടറിട്ട് ചന്ദ്രബാബുവിന്റെ മകൻ വാവ എന്നു വിളിക്കുന്ന ബിബിൻ (32) ആണ് മരിച്ചത്.
എടക്കുളത്തുള്ള സുഹൃത്തിന്റെ സഹോദരിയുടെ കല്യാണനിശ്ചയത്തിന്റെ തലേന്നുനടന്ന സത്കാരത്തിൽ പങ്കെടുത്ത് സുഹൃത്തുക്കളോടൊപ്പം മടങ്ങുമ്പോൾ എടക്കുളം വിവേകാനന്ദനഗറിൽവച്ച് ഒരു സംഘവുമായി ഉണ്ടായ സംഘട്ടനത്തിലാണ് പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിബിനെ ആദ്യം സഹകരണ ആശുപത്രിയിലും തുടർന്ന് ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മരിച്ചു. സംസ്കാരം നടത്തി. അമ്മ: പ്രേമ. സഹോദരൻ: പ്രബിൻ ചന്ദ്രബാബു (മിട്ടു).
സംഭവത്തെത്തുടർന്ന് എടക്കുളം സ്വദേശികളായ ആറുപേർക്കെതിരെ കാട്ടൂർ പോലീസ് കേസെടുത്തു. മൂന്നുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. രാത്രിയിൽ നടന്ന ആക്രമണത്തിനുമുമ്പ് പകൽ ഇരിങ്ങാലക്കുട ടൗണ്ഹാളിനുസമീപം ഗുണ്ടാലിസ്റ്റിൽ പേരുള്ള ചിലരുമായി ബിബിൻ സംഘർ ഷമുണ്ടാക്കിയിരുന്നു . ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കാട്ടൂർ എസ്ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വിവാഹവീട്ടിൽനിന്നു മടങ്ങവേ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു
01:44 AM Feb 18, 2019 | Deepika.com