ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു തുടക്കംകുറിച്ചു നടന്ന ആനയോട്ടത്തിൽ കൊമ്പൻ ഗോപീകണ്ണൻ വീണ്ടും ഒന്നാമൻ. നന്ദിനി രണ്ടാമതും അച്യുതൻ മൂന്നാമതും ഓടിയെത്തി. ഇത് ഏഴാംതവണയാണ് ഗോപീകണ്ണൻ വിജയം നേടുന്നത്. 2003, 2004, 2009, 2010, 2016, 2017 വർഷങ്ങളിൽ നടന്ന ആനയോട്ടത്തിൽ ഗോപീകണ്ണനായിരുന്നു വിജയി. വിദഗ്ധർ തെരഞ്ഞെടുത്ത ആനകളിൽനിന്നു നറുക്കിട്ടെടുത്ത അഞ്ചാനകളെയാണ് ആനയോട്ടത്തിനു മുന്നിൽ നിർത്തിയിരുന്നത്. ഗോപീകണ്ണൻ, നന്ദിനി, അച്യുതൻ, ചെന്താമരാക്ഷൻ, വിഷ്ണുനന്ദൻ എന്നിവയായിരുന്നു മുന്നിൽ.
ഉച്ചയ്ക്കു മൂന്നിനു നാഴികമണിയടിച്ചതോടെ അവകാശികളായ മദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർപട്ടത്ത് വാസുദേവൻ നമ്പീശൻ എന്നിവർ കുടമണികൾ പാപ്പാൻമാർക്കു കൈമാറിയതോടെ ചടങ്ങ് തുടങ്ങി. കുടമണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്തേക്കോടി. ഓടാൻ തയാറായി നിന്നിരുന്ന ആനകളെ കുടമണികൾ അണിയിച്ചു. തുടർന്ന് ക്ഷേത്രം അടിയന്തരക്കാരൻ കാർത്തിക് ജി.മാരാർ ശംഖു വിളിച്ചതോടെ ആനകൾ ഓട്ടം തുടങ്ങി.
തുടക്കം മുതൽ ഗോപീകണ്ണനായിരുന്നു മുന്നിൽ. ആർപ്പുവിളികളോടെ കാണികൾ ഗോപീകണ്ണനെ പ്രോത്സാഹിപ്പിച്ചു. പിന്നിലായി നന്ദിനി ഉണ്ടായിരുന്നു. ക്ഷേത്ര ഗോപുരവാതിൽ കടന്നതോടെ ഗോപീകണ്ണൻ വിജയം നേടി. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഗോപീകണ്ണൻ ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം പൂർത്തിയാക്കി ഗുരുവായൂരപ്പനെ വണങ്ങിയാണ് ഓട്ടം പൂർത്തിയാക്കിയത്. വിജയിയായ ഗോപീകണ്ണനെ നിറപറവച്ച് പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്വീകരിച്ചു.
എം.സി.രാധകൃഷ്ണൻ ഗോപീകണ്ണന്റെ ഒന്നാം പാപ്പാനും കെ.എം.സുബീഷ്, കെ.ഹരിനാരായണൻ എന്നിവർ രണ്ടും മൂന്നും പാപ്പാൻമാരുമാണ്. ആനയോട്ട സമയത്ത് സുബീഷാണ് മുകളിലിരുന്ന് ആനയെ നിയന്ത്രിച്ചിരുന്നത്. 42 വയസുള്ള ഗോപീകണ്ണനെ 2011 സെപ്റ്റംബറിൽ ഗോപു നന്തിലത്താണ് ഗുരുവായൂരപ്പനു നടയിരുത്തിയത്.
ആനയോട്ടത്തിൽ വിജയിയായ ഗോപീകണ്ണന് ഇനി ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിനുള്ളിൽ പ്രത്യേക പരിഗണനയാണ്. ഏതാണ്ട് മുഴുവൻ സമയവും ഗുരുവായൂരപ്പന്റെ സാമീപ്യത്തിൽ ക്ഷേത്രത്തിനുള്ളിൽതന്നെയാകും ഗോപീകണ്ണൻ.
ഗുരുവായൂർ ആനയോട്ടം: വീണ്ടും ഗോപീകണ്ണൻ
01:44 AM Feb 18, 2019 | Deepika.com