തലശേരി: ഒന്നാം പ്രതിയൊഴികെ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ട കേസായി കൊട്ടിയൂർ പീഡനക്കേസ് മാറി. ആകെ പത്തു പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. മൂന്നും നാലും അഞ്ചും പ്രതികളെ നേരത്തേതന്നെ സുപ്രീം കോടതി കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസി ജോസ്, പീഡിയാട്രീഷൻ ഡോ. ഹൈദരലി, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു എന്നിവരെയായിരുന്നു സുപ്രീം കോടതി കേസിൽനിന്ന് ഒഴിവാക്കിയത്.
കേസിലെ എട്ട്, ഒമ്പത് പ്രതികളായ വയനാട് ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമസമിതി അംഗം സിസ്റ്റർ ഡോ. ബെറ്റി ജോസ് എന്നിവർക്കെതിരേ ഐപിസി വകുപ്പുകളായ 120 (ബി) ക്രിമിനൽ ഗൂഢാലോചന, 201 റെഡ് വിത്ത് 34 കുറ്റവാളിയെ സംരക്ഷിക്കാൻ വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യൽ, 119 കുറ്റം തടയേണ്ട പൊതുസേവകൻ അതിനു കൂട്ടുനിൽക്കുക എന്നിവയും പോക്സോ ആക്ട് 19(1) കുറ്റം അറിയുന്ന ഏതൊരാളും അക്കാര്യം പോലീസിൽ അറിയിക്കുക, 21(1) കുറ്റകൃത്യം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ചവരുത്തുക എന്നീ വകുപ്പുകളുമാണ് ചുമത്തിയിരുന്നത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളാരും ഇവർക്കെതിരേ കോടതിയിൽ മൊഴിനൽകിയില്ല. ഗൂഢാലോചന തെളിയിക്കാനും പ്രോസിക്യൂഷനായില്ല.
സമിതിയുടെ പക്കൽ ഏല്പിക്കപ്പെട്ട കുട്ടിയുടെ കാര്യത്തിൽ നിയമം അനുശാസിക്കുന്ന തരത്തിലാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഇരുവരും കോടതിയിൽ സമർഥിച്ചു. ഇവരുടെ വാദഗതികൾ അംഗീകരിച്ചതിനെത്തുടർന്നാണ് കോടതി ഇവരെ വെറുതെവിട്ടത്. അഡ്വ. ഫാ. തോമസ് ജോസഫ് തേരകത്തിനുവേണ്ടി സഹോദരൻ അഡ്വ. ജോസ് തേരകമാണ് ഹാജരായത്.
കൊട്ടിയൂർ: ഒന്നാംപ്രതിയൊഴികെ എല്ലാവരും കുറ്റവിമുക്തർ
01:35 AM Feb 17, 2019 | Deepika.com