കൽപ്പറ്റ: കാഷ്മീരിലെ പുൽവാമയിൽ ചാവേർ ആക്രമണത്തിൽ വീരമൃത്യുവരിച്ച വയനാടിന്റെ അഭിമാനപുത്രൻ സിആർപിഎഫ് ഹവിൽദാർ വൈത്തിരി പൂക്കോട് വാഴക്കണ്ടി വി.വി. വസന്തകുമാറിന്(38) ആയിരങ്ങളുടെ കണ്ണീർ പ്രണാമം.
ജീവിതത്തിന്റെ നാനാതുറകളിലുള്ളവരാണ് ധീരസൈനികനു വിടചൊല്ലാൻ പൂക്കോട് വെറ്ററിനറി കോളജിനു സമീപത്തെ വസതിയിലും ഭൗതികശരീരം പൊതുദർശനത്തിനുവച്ച വൈത്തിരി ഗവ.എൽപി സ്കൂൾ അങ്കണത്തിലും സംസ്കാരം നടന്ന തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി മുള്ളക്കുറുമ തറവാടിനടുത്തുള്ള ശ്മശാനത്തിലും എത്തിയത്.
വ്യോമമാർഗം കരിപ്പൂരിൽ എത്തിച്ച മൃതദേഹം സിആർപിഎഫ് പെരിങ്ങോം റിക്രൂട്ട് ടെയിനിംഗ് സെന്റർ പ്രിൻസിപ്പിലായ ഡിഐജി എം.ജെ. വിജയ്, അസിസ്റ്റന്റ് കമൻഡാന്റ് എൻ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം 6.04നാണ് പൂക്കോട്ടെ വസതിയിൽ എത്തിച്ചത്.
പൂക്കോട് വെറ്ററിനറി സർവകലാശാലാ വളപ്പുവരെ പുഷ്പാലംകൃത വാഹനത്തിൽ കൊണ്ടുവന്ന വസന്തകുമാറിന്റെ ഭൗതികശശീരം അടങ്ങുന്ന പെട്ടി ആംബുലൻസിലേക്കു മാറ്റിക്കയറ്റിയാണ് വീതികുറഞ്ഞ വഴിയിലൂടെ വീടിനു പരിസരത്തു എത്തിച്ചത്. സിആർപിഎഫ് പെരിങ്ങോം റിക്രൂട്ട് ടെയിനിംഗ് സെന്റർ അസിസ്റ്റന്റ് കമൻഡാന്റ് അലക്സ് തോമസും ജവാന്മാരും ചേർന്ന് ഏറ്റുവാങ്ങിയാണ് ഭൗതികശരീരം വീടിന്റെ മുറ്റത്തേക്കും കുടുംബാംഗങ്ങളുടെ മുന്നിലേക്കും എടുത്തത്.
കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ, എംപിമാരും എംഎൽഎമാരുമായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, സി.കെ. ശശീന്ദ്രൻ, കണ്ണൂർ റേഞ്ച് ഡിഐജി ബൽറാംകുമാർ ഉപാധ്യായ, ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി, അഡീഷണൽ എസ്പി കെ.കെ. മൊയ്തീൻകുട്ടി, ഡിഎസ്സി കണ്ണൂർ യൂണിറ്റിലെ സുബേദാർ മേജർ ഗോവിന്ദ് സിംഗ്, വയനാട് ഇന്റലിജൻസ് ഡിവൈഎസ്പി സുനിൽകുമാർ തുടങ്ങിയവർ വസന്തകുമാറിന്റെ വസതിയിലുണ്ടായിരുന്നു.
ഹാളിൽ നിലവിളക്കിനും വസന്തകുമാറിന്റെ ചിത്രത്തിനും മുന്നിലാണ് ഭൗതികശരീരം അടങ്ങിയ പെട്ടി സിആർപിഎഫ് ഉദ്യോഗസ്ഥർ വച്ചത്. അതുവരെ വീടിനകത്തു ഖനീഭവിച്ചുനിന്ന ദുഃഖം കുടുംബാംഗങ്ങളുടെ ദീന വിലാപമായി. വസന്തകുമാറിന്റെ മുഖം അവസാനമായി ഒരുനോക്കു കാണാൻപോലും കഴിയാത്തതിന്റെ തീവ്രവേദനയിൽ അമ്മ ശാന്ത പൊട്ടിക്കരഞ്ഞു.
പോലീസുകാരിയും മറ്റൊരു യുവതിയും ചേർന്നു താങ്ങിയെടുത്താണ് ഭാര്യ ഷീനയെ പെട്ടിയിൽ അന്ത്യവിശ്രമംകൊള്ളുന്ന വസന്തകുമാറിന് അടുത്തെത്തിച്ചത്. പ്രിയതമനു കണ്ണീർപൂക്കളർപ്പിക്കുന്നതിനിടെ തളർന്നുവീഴാൻ തുടങ്ങിയ ഷീനയെ അപ്പോൾത്തന്നെ അകത്തേക്കുമാറ്റി. പിന്നീടാണ് എട്ടുവയസുള്ള മകൾ അനാമികയും ആറുവയസുള്ള മകൻ അമർദീപും പിതാവിന് അന്ത്യാഞ്ജലിയർപ്പിച്ചത്. കടന്നപ്പള്ളിയുടെ തോളിൽകിടന്ന് അമർദീപ് വാവിട്ടു കരഞ്ഞത് എല്ലാവരുടെയും കണ്ണു നനച്ചു.
ആറരയോടെ വീടിനകത്തുനിന്നു വസന്തകുമാറിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കൽപ്പറ്റ ആംഡ് റിസർവ് ഇൻസ്പെക്ടർ പി.സി. രാജീവന്റെ നേതൃത്വത്തിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
വീരപുത്രനു കണ്ണീർ പ്രണാമം
12:54 AM Feb 17, 2019 | Deepika.com