കൊച്ചി: പുരോഗമനവാദികളാണു തങ്ങളെന്നു കാണിക്കാൻ ചില ജഡ്ജിമാർ മത്സരിക്കുന്നതു നീതിന്യായരംഗത്തെ പുതിയകാല പ്രവണതകളിലൊന്നാണെന്നു ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. കേരള തിയോളജിക്കൽ അസോസിയേഷന്റെ (കെടിഎ) നേതൃത്വത്തിൽ പാലാരിവട്ടം പിഒസിയിൽ നടത്തിയ സെമിനാറിൽ, പൗരന്റെ മൗലികാവകാശങ്ങളും മതത്തിന്റെ ആചാരാനുഷ്ടാനങ്ങളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്തു കോടതികളിൽനിന്നുണ്ടായ ഏതാനും വിധികളിലും അതിന്റെ വ്യാഖ്യാനങ്ങളിലും പുരോഗമന ചിന്തകളുടെ മത്സരസ്വഭാവം കാണാനാകും. നടപ്പാക്കാനാവാത്ത വിധികൾ പ്രസ്താവിക്കാതിരിക്കുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളും ക്രിസ്തുവിന്റെ കാഴചപ്പാടിൽ എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ വിഷയാവതരണം നടത്തി.
ജസ്റ്റീസ് കുര്യൻ ജോസഫ് മുതിർന്ന ദെവശാസ്ത്രജ്ഞരെ ആദരിച്ചു. റവ.ഡോ. ജോർജ് തേറുകാട്ടിൽ (ധാർമികശാസ്ത്രം), റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ (ബൈബിൾ), റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ (സുറിയാനി ഭാഷ), പ്രഫ. സ്കറിയ സക്കറിയ (മലയാളഭാഷയും ക്രൈസ്തവ മതവും) എന്നിവരെയാണ് ആദരിച്ചത്.
ഫ്രാൻസിസ് മാർപാപ്പയുടെ സ്നേഹത്തിന്റെ സന്തോഷം എന്ന അപ്പസ്തോലിക ആഹ്വാനത്തെ ആധാരമാക്കി കെടിഎ തയാറാക്കിയ പ്രായോഗിക നിർദേശങ്ങളടങ്ങിയ ഗ്രന്ഥം റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളിക്കു നൽകി ജസ്റ്റീസ് ഏബ്രഹാം മാത്യു പ്രകാശനം ചെയ്തു. കെടിഎ പ്രസിഡന്റ് റവ. ഡോ. വിൻസന്റ് കുണ്ടുകുളം, സെക്രട്ടറി റവ. ഡോ. ജെ. നാലുപറയിൽ, റവ. ഡോ. മത്തായി കടവിൽ എന്നിവർ പ്രസംഗിച്ചു.
ചില ജഡ്ജിമാർ പുരോഗമനവാദികളാകാൻ മത്സരിക്കുന്നു: ജസ്റ്റീസ് ഏബ്രഹാം മാത്യു
12:54 AM Feb 17, 2019 | Deepika.com