ആലപ്പുഴ: ആലപ്പുഴയിൽ മൂന്നു വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. കൊല്ലം- തേനി ദേശീയപാതയിൽ കെഎസ്ആർടിസിയുടെ വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ കൊല്ലം കിളികൊല്ലൂർ ശാസ്താനഗർ ശാലോംവീട്ടിൽ ജോണ് ഹാരിസും (21), ദേശീയപാതയിൽ കുത്തിയതോട് കെഎസ്ഇബി ഓഫീസിനു മുന്നിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡിൽ എൻസിസി കവലയ്ക്കു പടിഞ്ഞാറ് കണിച്ചുകാടു വീട്ടിൽ തങ്കമ്മയും (70) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30 ഓടെ ചാരുംമൂടിനും താമരക്കുളത്തിനുമിടയിൽ ഗുരുനാഥൻ കുളങ്ങരയിലായിരുന്നു ആദ്യ അപകടം. ചാരുംമൂട് ഭാഗത്തേക്കു വരികയായിരുന്ന ജോണ് ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ബസിനടിയിൽപ്പെട്ടു. ഗുരുതര പരിക്കേറ്റ ജോണ് ഹാരിസിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയപാതയിൽ കുത്തിയതോട് കെഎസ്ഇബി ഓഫീസിനു മുന്നിൽ ഇന്നലെ രാവിലെ എട്ടൊടെയായിരുന്നു രണ്ടാമത്തെ അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ഇന്നോവ കാർ തങ്കമ്മയെ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് ഓടിക്കുടിയ നാട്ടുകാർ തങ്കമ്മ മരിച്ചെന്നു കരുതി തുണിയിട്ടു ശരീരം മൂടിയിട്ടു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കുത്തിയതോട് പോലീസ് നടത്തിയ പരിശോധനയിൽ ജീവൻ ഉണ്ടെന്നു കണ്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കുത്തിയതോട് പോലീസ് കേസെടുത്തു. ദേശീയപാതയിൽ തുറവൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ചു രണ്ടുപേർക്കു പരിക്കേറ്റു.
ദേശീയപാതയിൽ തുറവൂർ തെക്ക് മിൽമ കാലിത്തീറ്റ ഫാക്ടറിക്കു മുന്നിൽ കഴിഞ്ഞദിവസം അർധരാത്രിയോടെയായിരുന്നു അപകടം. ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ തെക്കുഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും തകർന്നു. നിർത്തിയിട്ടിരുന്ന കാറിൽ ഉണ്ടായിരുന്ന സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. പട്ടണക്കാട് പോലീസ് കേസെടുത്തു.
ആലപ്പുഴയിൽ മൂന്നു വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു
12:11 AM Feb 17, 2019 | Deepika.com