മാരാമണ്‍: പ്രതിസന്ധികളിൽ പതറാതെ വിശ്വാസത്തിൽ ബലപ്പെടുകയാണു വേണ്ടതെന്നു ഡോ.ദാനിയേൽ ഹോ (മലേഷ്യ). മാരാമണ്‍ കണ്‍വൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉന്മാദ സംസ്കാരത്തോടു ചേർന്നുപോകാതെ വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ കഴിയുന്നതാണ് ക്രൈസ്തവ ധർമം. ലോകത്തിന്റെ വെളിച്ചവും ഉപ്പുമാണ് വിശ്വാസികളെന്ന ബോധ്യം ഓരോരുത്തരെയും ഭരിക്കണം. ഭാരതത്തിൽ ന്യൂനപക്ഷമാണെങ്കിലും വലിയൊരു മാറ്റം ഈ രാജ്യത്തു വരുത്താനുള്ള സ്വാധീനം ക്രൈസ്തവർക്കുണ്ട്. അതു സ്വജീവിതം കൊണ്ടാകണമെന്നും ദാനിയേൽ ഹോ പറഞ്ഞു. സർഗശേഷിയെ നിസാരവത്കരിക്കാതിരിക്കുകയാണ് ഇതിൽ പ്രധാനം. എന്തിനോടും അനുരഞ്ജനപ്പെട്ടുകൊണ്ടുള്ള ജീവിതശൈലി വിശ്വാസത്തോടു ചേർന്നു നിൽക്കുന്നതല്ലെന്നു ദാനിയേൽ ഹോ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ പൂർണത കൈവരിക്കുകെയന്നതിലുപരി കളങ്കമില്ലാത്തതും വിശ്വസ്തരുമായിരിക്കണമെന്നതാണ് പ്രധാനം.
മനുഷ്യന്റെ യുക്തിക്കപ്പുറത്തുള്ള കാര്യശേഷി വിശ്വാസത്തിലൂടെ കൈവരിക്കാനാകുമെന്ന് ദാനിയേൽ സിംഹക്കുഴിയിലെ അനുഭവത്തിലൂടെ കാട്ടിത്തരുന്നത്. ഏതു സാഹചര്യത്തിലും നീതിയിലധിഷ്ഠിതമായ പ്രവർത്തനത്തിനു മനോബലം അനിവാര്യമാണെന്നും ദാനിയേൽ ഹോ ചൂണ്ടിക്കാട്ടി.
ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ പ്രഫ.റെയ്മണ്ട് സിമാങ്ക കുമാലോയും വൈകുന്നേരം ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയും പ്രസംഗിച്ചു.
കണ്‍വൻഷന്റെ ശതോത്തര രജതജൂബിലി ഇന്നു രാവിലത്തെ യോഗത്തിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞുള്ള യോഗത്തോടെ കണ്വൻഷൻ സമാപിക്കും.
മാരാമൺ കണ്വൻഷൻ ഇന്നു സമാപിക്കും
12:11 AM Feb 17, 2019 | Deepika.com