നെടുമ്പാശേരി: ഒറ്റയ്ക്കു താമസിക്കുന്ന വനിതാ ഡോക്ടറുടെ വീട്ടിൽ രാത്രി അടുക്കളവാതിൽ തകർത്തു കയറിയ രണ്ടംഗസംഘം വധഭീഷണി മുഴക്കി 80 പവന് സ്വര്‍ണാഭരണവും 70,000 രൂപയും കവര്‍ന്നു. അത്താണി കെഎസ്ഇബിക്കു സമീപം താമസിക്കുന്ന ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മാന്പറ്റേത്തു പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂസി (55) ന്റെ വീട്ടിലാണു കവർച്ച നടന്നത്. ഇന്നലെ പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം.
അടുക്കളവാതിലിന്റെ കുറ്റി മാരകായുധമുപയോഗിച്ചു തകര്‍ത്താണു കവർച്ചാസംഘം രണ്ടുനില വീടിന്റെ അകത്തുകയറിയത്. മുഖംമൂടിധാരികളായ രണ്ടുപേർ അടിവസ്ത്രം മാത്രമാണു ധരിച്ചിരുന്നത്. താഴത്തും മുകളിലുമുള്ള മുറികളിൽ കയറി പരിശോധിച്ചശേഷമാണു മോഷ്ടാക്കൾ താഴത്തെനിലയിലെ ഡോക്ടറുടെ കിടപ്പുമുറിയില്‍ എത്തിയത്. ശബ്ദം കേട്ട് എഴുന്നേല്ക്കാന് ശ്രമിച്ച ഡോക്ടറെ കട്ടിലില്‍ തള്ളിയിട്ടു കുപ്പി വീശി തലയ്ക്കടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
കൈ കൂപ്പി കൊല്ലരുതെന്ന് അപേക്ഷിച്ചപ്പോൾ ‘ഡോക്ടര്‍ക്ക് എന്തിനാണു സ്വര്‍ണം ഇനിയും സ്വര്‍ണം വാങ്ങാന്‍ വരുമാനമുണ്ടല്ലോ’ എന്നുമായിരുന്നു അക്രമികളുടെ ആക്രോശം. ഇരുകൈകളിലെയും രണ്ടുവീതം വളകളും മോതിരവും പാദസരവും അക്രമികള്‍ ബലമായി ഊരിയെടുത്തു. അതിനിടെ ഡോക്ടറുടെ വിരലിനു മുറിവേറ്റു. കമ്മലും മറ്റൊരു വജ്രമോതിരവും ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും മുക്കുപണ്ടമാണെന്നു പറഞ്ഞതോടെ പിന്തിരിഞ്ഞു.
താലിമാല ഉൾപ്പെടെയുള്ള മറ്റ് ആഭരണങ്ങൾ അലമാരയിൽനിന്നെടുത്തു തരാൻ ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ വിസമ്മതിച്ചു. അതോടെ ഒരാള്‍ ഡോക്ടറെ ബലമായി പിടിച്ചുവച്ചശേഷം മറ്റെയാള്‍ തുറന്നു കിടന്ന സ്റ്റീല്‍ അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചു പുറത്തിട്ടു. വസ്ത്രത്തിനുള്ളില്നിന്നു കിട്ടിയ താക്കോല്‍ ഉപയോഗിച്ചു വീട്ടിലെ പെട്ടികളിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നു. ആഭരണങ്ങൾ ഷാളില്‍ പൊതിഞ്ഞെടുത്താണു കവർച്ചക്കാർ രക്ഷപ്പെട്ടത്. വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, അരഞ്ഞാണം തുടങ്ങിയ ആഭരണങ്ങൾക്കു പുറമെ വജ്രാഭരണങ്ങളും കവര്‍ച്ചചെയ്യപ്പെട്ടു.
രോഗികളെ പരിശോധിക്കുന്ന മുറിയിലെ മേശയില്‍ ഉണ്ടായിരുന്ന 1,300 രൂപയും മോഷ്ടിച്ചു. കണ്ണുകള്‍ മാത്രം കാണുന്ന വിധമുള്ള മുഖംമൂടി ധരിച്ചിരുന്ന മോഷ്ടാക്കൾ ട്രൗസറായിരുന്നു ധരിച്ചിരുന്നതെന്നു ഡോക്ടർ പറഞ്ഞു. കറുത്ത ഉയരം കുറഞ്ഞ രണ്ടുപേരായിരുന്നു മോഷ്ടാക്കൾ. മലയാളമാണു സംസാരിച്ചിരുന്നത്. ടോര്‍ച്ചും ഒഴിഞ്ഞ മദ്യക്കുപ്പിയും ഇവരുടെ കൈവശമുണ്ടായിരുന്നു.
ഡോ. ഗ്രേസിന്റെ ഭർത്താവ് ഡോ. മാത്യൂസ് അമേരിക്കയിലാണ്. മകൻ ഡോ. അജിത്ത് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥ നാണ്. കവർച്ചാ വിവരമറിഞ്ഞു ജില്ലാ റൂറല്‍ എസ്പി രാഹുല്‍ ആര്. നായര്‍, ആലുവ ഡിവൈഎസ്പി എന്‍.ആര്. ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചു വരികയാണ്.
വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്ന് 80 പവൻ കവര്‍ന്നു
12:11 AM Feb 17, 2019 | Deepika.com