കൊച്ചി: റാഗിംഗ് കേസ് റദ്ദാക്കണമെന്ന പ്രതികളായ വിദ്യാർഥികളുടെ ഹർജി പരിഗണിക്കണമെങ്കിൽ ആരോപണ വിധേയർ കോളജിൽ റാഗിംഗ് വിരുദ്ധ കാന്പയിൻ നടത്തണമെന്നു ഹൈക്കോടതി ഉത്തരവ്. കണ്ണൂർ മന്പറം ഇന്ദിരാഗാന്ധി കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത കേസിലെ ആരോപണ വിധേയരായ 10 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ബി. സുധീന്ദ്രകുമാറിന്റെ ഉത്തരവ്.
കേസിൽ പ്രതിയായാൽ അതു ജീവിതത്തെ മോശമായി ബാധിക്കുമെന്നു വിദ്യാർഥികൾ മനസിലാക്കണമെന്നു കോടതി ഓർമിപ്പിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിക്കു കയറുന്പോൾ കേസുകളുണ്ടോയെന്ന ചോദ്യമുണ്ടാവുമെന്ന് ഉന്നതവിദ്യഭ്യാസം നേടുന്ന നിങ്ങൾ മനസിലാക്കണം. കേസുകളുണ്ടെങ്കിൽ അതു ജോലിയെ ബാധിക്കും. റാഗിംഗ് നിരോധിക്കപ്പെട്ട കാര്യമാണ്. റാഗിംഗിനെതിരേ വിദ്യാർഥികൾതന്നെ കാന്പയിൻ നടത്തിയാൽ അതു സമൂഹം കൂടുതലായി ശ്രദ്ധിക്കും.
റാഗിംഗ് മൂലം മുൻകാലങ്ങളിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. നിരവധി പേർ മുറിവേറ്റ മനസുമായി ജീവിക്കുന്നു. പരാതിക്കാരും പ്രതികളും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയാലും വെറുതെ ഒഴിവാക്കാനാവാത്ത കേസാണിതെന്നും കോടതി വ്യക്തമാക്കി.
കോളജിൽ 21നു ശേഷം റാഗിംഗ് വിരുദ്ധ കാന്പയിൻ നടത്തണമെന്നാണു കോടതി നിർദേശം. കണ്ണൂർ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുമായി ചേർന്നാണു കാന്പയിൻ നടത്തേണ്ടത്. ഇവർ കാന്പയിനിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അഥോറിറ്റി ചെയർമാൻ ഉറപ്പുവരുത്തണം. ചെയർമാന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് റദ്ദാക്കണമോയെന്നു തീരുമാനിക്കുക. അതുവരെ കേസിലെ മറ്റുനടപടികൾ സ്റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
റാഗിംഗിനിരയാക്കിയതു ഷൂസ് ധരിച്ചു വന്നതിന്
കൊച്ചി: കോളജിൽ ഷൂസ് ധരിച്ചു വന്നതിന്റെ പേരിലാണ് ഒന്നാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിംഗിനു വിധേയനാക്കിയത്. പരാതിയിൽ പിണറായി പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. പിന്നീട് പരാതിക്കാരും പ്രതികളും കേസ് ഒത്തുതീർത്തു. തുടർന്നാണു കേസ് റദ്ദാക്കാൻ ആരോപണ വിധേയർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാർ രക്ഷിതാക്കളുമൊത്ത് ഇന്നലെ എത്തണമെന്നു കോടതി ഉത്തരവിട്ടിരുന്നു.
ആദ്യം വിദ്യാർഥികളെ കോർട്ട് ഓഫീസർ ഇരിക്കുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസിലായിട്ടുണ്ടോയെന്നു ചോദിച്ചു. മനസിലായെന്നു വിദ്യാർഥികൾ മറുപടി നൽകി. ചെയ്ത കുറ്റത്തിൽ പശ്ചാത്താപമുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ടെന്നു മറുപടി. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞ കോടതി, ചെയ്ത കുറ്റത്തിൽ മനഃസ്താപമുള്ളതിനാൽ റാഗിംഗ് വിരുദ്ധ കാന്പയിൻ നടത്താൻ നിർദേശിക്കുകയായിരുന്നു.
ഇവരെ കോടതിയിൽനിന്നു പുറത്തേക്കയച്ചശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി. കുട്ടികളെ നല്ല രീതിയിൽ ശ്രദ്ധിക്കണമെന്നും ഇത്തരം പ്രശ്നങ്ങളിൽ പെടാതിരിക്കാൻ സൂക്ഷ്മത പുലർത്തണമെന്നും കോടതി നിർദേശിച്ചു. കേസ് ഏപ്രിൽ രണ്ടിനു വീണ്ടും പരിഗണിക്കും.
റാഗിംഗ് വിരുദ്ധ പ്രചാരണം നടത്തിയാൽ കേസ് പരിഗണിക്കാമെന്നു വിദ്യർഥികളോടു കോടതി
01:34 AM Feb 16, 2019 | Deepika.com