മുണ്ടക്കയം: കോടതിവിധി നടപ്പിലാക്കാനെത്തിയ എഡിഎമ്മിനെ അക്രമിച്ചതിന് ഇ.എസ്. ബിജിമോൾ എംഎൽഎ അടക്കം പ്രതിയായ കേസ് സർക്കാർ പിൻവലിച്ചു. പെരുവന്താനം ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ തെക്കേമലയിലെ റോഡിൽ 2015 ജൂലൈ മൂന്നിനു നാട്ടുകാർ പൊളിച്ച ഗേറ്റ് പുനഃസ്ഥാപിക്കുന്നതിനായി കോടതി ഉത്തരവ് പ്രകാരം എത്തിയപ്പോഴാണ് ഇടുക്കി എഡിഎം ആയിരുന്ന മോൻസി പി. അലക്സാണ്ടറിനു മർദനമേറ്റത്. ഇ.എസ്. ബിജിമോൾ പ്രതിയായി പെരുവന്താനം പോലീസ് ചാർജ് ചെയ്ത കേസാണ് ആഭ്യന്തരവകുപ്പ് പിൻവലിക്കാൻ തീരുമാനമെടുത്തത്. 45 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്.
തെക്കേമലയിലേക്കു പ്രവേശിക്കുന്ന കവാടത്തിൽ എസ്റ്റേറ്റ് അധികൃതർ സ്ഥാപിച്ചിരുന്ന ഗേറ്റ് പ്രതിഷേധക്കാർ പൊളിച്ചുനീക്കുകയായിരുന്നു. ഇതുപുനഃസ്ഥാപിക്കാനാണ് എഡിഎമ്മും സംഘവും എത്തിയത്. ഉദ്യോഗസ്ഥരെ തടയാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളടക്കം എത്തിയിരുന്നു. ഇതിനിടെ, എംഎൽഎയും എഡിഎമ്മുമായി വാക്കുതർക്കമുണ്ടാകുകയും കൈയാങ്കളിയിലെത്തുകയുമായിരുന്നു. എഡിഎമ്മിനെ തള്ളി മാറ്റുന്നതിനിടയിൽ അദ്ദേഹം വീഴുകയും വലതുകാൽ ഒടിയുകയും ചെയ്തു. മോൻസി പി. അലക്സാണ്ടർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നു കേസ് ക്രൈംബ്രാഞ്ചിനു വിട്ടു.
വിവിധ പാർട്ടി നേതാക്കളും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. ഈ കേസിൽ അന്പതോളം സാക്ഷികൾക്കു മാർച്ച് 13, 14 തീയതികളിൽ കോടതിയിൽ ഹാജരാകാൻ സമൻസും ലഭിച്ചിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു ബിജിമോൾ മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തന്റെ മൊഴി എടുത്തപ്പോൾ താൻ കേസിൽനിന്നു പിന്മാറില്ലായെന്നാണ് മൊഴി കൊടുത്തതെന്നും തന്റെ അറിവോടെയല്ല കേസ് പിൻവലിച്ചതെന്നും മോൻസി പി. അലകസാണ്ടർ പറഞ്ഞു. കേസ് പിൻവലിച്ചാൽ മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറാണ് നിലവിൽ മോൻസി പി. അലക്സാണ്ടർ.
എഡിഎമ്മിന്റെ കാലൊടിച്ച സംഭവം: ബിജിമോൾ എംഎൽഎ പ്രതിയായ കേസ് സർക്കാർ പിൻവലിച്ചു
01:28 AM Feb 16, 2019 | Deepika.com