പത്തനംതിട്ട: പിതാവിന്റെ സ്ഥാനത്തുള്ള ഒരാൾ മക്കളെ അതിദാരുണമായി കൊലപ്പെടുത്തിയാൽ ഇതിൽ കുറഞ്ഞ് എന്തു ശിക്ഷ നൽകാനെന്നു കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് ഷൈബു. തന്റെ മക്കളായ റാന്നി കീക്കൊഴൂർ മാടത്തേത്ത് മെബിൻ (ഏഴ്), മെൽബിൻ (മൂന്ന്) എന്നിവരെ തന്റെ സഹോദരൻ കൊലക്കത്തിക്ക് ഇരയാക്കിയ കേസിന്റെ വിധി കേൾക്കാനെത്തിയതായിരുന്നു ഷൈബു.
മൂത്ത സഹോദരൻ ഷിബുവിനെ വർഷങ്ങൾക്കു ശേഷം കോടതിമുറിയിൽ നേരിൽ കണ്ടപ്പോൾ ഷൈബുവിനു സഹതാപമൊന്നും തോന്നിയില്ല. സ്വന്തം മക്കളെ ഓർത്ത് ആ പിതാവ് അപ്പോഴും കോടതിക്കു മുന്പിൽ തേങ്ങിക്കരയുകയായിരുന്നു. കണ്ഠമിടറിയും കണ്ണീരോടെയുമാണ് ഷൈബു മാധ്യമപ്രവർത്തകരോടു സംസാരിച്ചത്.
വിധി കേൾക്കാൻ കുട്ടികളുടെ പിതാവ് ഷൈബു മാത്രമാണ് കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽനിന്നു കോടതിയിൽ എത്തിയിരുന്നത്. ആർക്കും ഇതേപോലെ ഒരു അവസ്ഥ വരരുതേ എന്നാണ് പ്രാർഥന. ഒരു ദ്രോഹവും ചെയ്യാത്ത കുട്ടികളെ അവൻ എന്തിനു കൊന്നുവെന്ന് ഇപ്പോഴും അറിയില്ല. ഒരു കാരണവും ഇല്ലാതെയാണ് തന്റെ പൊന്നോമനകളെ ഇല്ലാതാക്കിയത്. വീടു വയ്ക്കാനും വാഹനം വാങ്ങാനുമൊക്കെ താൻ ഷിബുവിനെ ധാരാളം സഹായിച്ചിട്ടുണ്ട്. കുറെനാൾ ഒരുമിച്ചായിരുന്നു താമസം. സഹോദരൻ ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. മൂത്ത മകൻ മെബിൻ അന്നു റാന്നി സെന്റ് മേരീസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു
രണ്ട് മക്കളും അതിദാരുണമായി കൺമുന്നിൽ കൊല്ലപ്പെടുന്നതു കണ്ടതിന്റെ ആഘാതം മാതാവ് ബിന്ദുവിൽനിന്നു വിട്ടുമാറിയിട്ടില്ല. ഇപ്പോഴും ഇതിന്റെ ചികിത്സകൾ തുടരുന്നു.
ഷിബു ഗൾഫിൽ ജോലിനോക്കിയിരുന്നു. പിന്നീടു നാട്ടിൽ മടങ്ങിയെത്തി മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. ഇതിനിടെ, കുടുംബവസ്തു ഓഹരി ചെയ്യുകയും മാതാപിതാക്കൾ ഷൈബുവിനൊപ്പം മാറുകയും ചെയ്തു. മാതാപിതാക്കൾക്കു വ്യവസ്ഥപ്രകാരം ഷിബു നൽകേണ്ടിയിരുന്ന ജീവനാംശം ലഭിക്കാതെ വന്നതോടെ ഓഹരി തിരികെ പിടിക്കുമെന്നു കാണിച്ചു മാതാപിതാക്കൾ രജിസ്റ്റേർഡ് നോട്ടീസ് അയച്ചിരുന്നു. ഇതാണ് ഇയാളെ ഏറെ പ്രകോപിപ്പിച്ചത്. സ്വന്തം പിതാവിനോടുള്ള ദേഷ്യം അദ്ദേഹം ഏറെ സ്നേഹിച്ചിരുന്ന പേരക്കുട്ടികളുടെമേൽ തീർക്കാനാണ് ഷിബു ശ്രമിച്ചത്. ഷിബുവിന്റെ മകനും കൊല്ലപ്പെട്ട മെബിനും സമപ്രായക്കാരും ഒരേ ക്ലാസിൽ പഠിക്കുന്നവരുമായിരുന്നു.
സഹോദരന് അർഹിക്കുന്ന ശിക്ഷ: ഷൈബു
01:28 AM Feb 16, 2019 | Deepika.com