കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി മന്ദിരമായ സാൻഡ്സ് ഇൻഫിനിറ്റ് രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. കൊച്ചി സ്മാർട്ട്സിറ്റിയിൽ നിർമാണം പുരോഗമിക്കുന്ന ഈ ഇരട്ടമന്ദിരങ്ങൾക്ക് 152 മീറ്ററാണ് ഉയരം. ഭൂമിക്കടിയിലെ മൂന്നു നിലകളും ഗ്രൗണ്ട് ഫ്ലോറും കൂടാതെ 29 നിലകളുമുള്ള ഈ പദ്ധതി പ്രവർത്തനക്ഷമമാകുന്പോൾ 25,000 ഐടി ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയും.
പൂർണമായും ഹരിത സുസ്ഥിര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പണിയുന്ന സാൻഡ്സ് ഇൻഫിനിറ്റ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ നിർമാണപദ്ധതിയാണ്. 2015 ഡിസംബറിൽ നിർമാണം ആരംഭിച്ച പദ്ധതി 2020 ഡിസംബറിൽ പൂർത്തിയാകും. 29 നിലകളിലായി 36 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലവും മൂന്നു നിലകളിലായി 4200 കാർ പാർക്കിംഗ് സൗകര്യവുമാണ് ഈ ഐടി മന്ദിരത്തിലുണ്ടാവുക. ഇതു കൂടാതെ അതിവേഗ ലിഫ്റ്റുകളും എസ്കലേറ്ററുകളും ഈ മന്ദിരത്തിലുണ്ടാകും.
ആകാശപൂന്തോട്ടവും പ്രകൃതിഭംഗി തുളുന്പുന്ന വേദിയുമെല്ലാം മന്ദിരത്തിന്റെ പ്രത്യേകതകളാണ്. കേരളത്തിൽ സ്വകാര്യമേഖലയിൽ വരുന്ന ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാകും സാൻഡ്സ് ഇൻഫിനിറ്റ്. സ്മാർട്ട്സിറ്റി കൊച്ചിയിൽ 12.74 ഏക്കർ സ്ഥലത്താണ് പദ്ധതി. പൂർത്തിയാകുന്പോൾ കേരളത്തിലെ ഐടി മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരാകും സാൻഡ്സ് ഇൻഫിനിറ്റ്. 1200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ കേരളത്തിന് ലഭിക്കുക. കേരളത്തിലെ ഐടി മേഖലയിലെ സുപ്രധാനമായ മാറ്റത്തിന് തുടക്കമിടുന്ന പദ്ധതിയായി ഈ സ്മാർട്ട്സിറ്റി കന്പനി മാറും.
ഗണ്യമായ തൊഴിലവസരങ്ങൾ, ഗുണപരമായ മാറ്റങ്ങൾ, എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര ഐടി കന്പനികളെ സ്മാർട്ട്സിറ്റിയിലേക്കാകർഷിക്കാനും ഇരട്ട ഐടി മന്ദിരങ്ങൾ പൂർത്തിയാകുന്നതോടെ സാധിക്കുമെന്ന് സ്മാർട്ട്സിറ്റി കൊച്ചി സിഇഒ മനോജ് നായർ പറഞ്ഞു.
സമാനതകളില്ലാത്ത തൊഴിൽ അന്തരീക്ഷത്തിനൊപ്പം മികച്ച സൗകര്യങ്ങളുമടങ്ങിയ ഈ ഐടി മന്ദിരങ്ങളുടെ രൂപകൽപ്പന ഭാവിയിൽ ഇതിൽ ജോലി ചെയ്യുന്നവർക്ക് വേറിട്ട അനുഭവമാകും. ഇതിനോട് സമാന്തരമായി സ്മാർട്ട്സിറ്റി കൊച്ചി ടൗണ്‍ഷിപ്പിന്റെ വികസനപ്രവർത്തനങ്ങളും ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ടമെന്ന നിലയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്റർനാഷണൽ സ്കൂൾ ആരംഭിച്ചുകഴിഞ്ഞു. ടൗണ്‍ഷിപ്പിൽ ആവാസ പദ്ധതികൾക്കും ഹോസ്പിറ്റാലിറ്റി പദ്ധതികൾക്കുമായി നിർമാണമേഖല വലിയ താത്പര്യമാണ് കാണിക്കുന്നതെന്നും മനോജ് നായർ വ്യക്തമാക്കി.
സാൻഡ്സ് ഇൻഫിനിറ്റ് രണ്ടു വർഷത്തിനകം പ്രവർത്തനം തുടങ്ങും
01:11 AM Feb 16, 2019 | Deepika.com