വണ്ടിപ്പെരിയാർ: പെരിയാർ കടുവാസങ്കേതത്തിലെ വള്ളക്കടവ് വനത്തിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനെയും വനപാലകർ ആശുപത്രിയിലെത്തിച്ചു. പെരിയാർ വള്ളക്കടവ് മലപണ്ടാര വിഭാഗത്തിൽപെട്ട ശങ്കരനും ബിന്ദുവിനുമാണ് ആണ്‍കുഞ്ഞ് പിറന്നത്. 24 ദിവസം പ്രായമായ അവശതയിലായ കുഞ്ഞിനെ വനപാലകർ ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്.
വള്ളക്കടവ് വനത്തിനുള്ളിലാണ് ഇവരുടെ വാസം. കഴിഞ്ഞ 21-നാണ് ബിന്ദു വനത്തിനുള്ളിലെ താത്കാലിക വീട്ടിൽ പ്രസവിച്ചത്. ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ കോട്ടയത്തു സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും ഇവർ ഒരാഴ്ച മാത്രമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഇതിനു ശേഷം വള്ളക്കടവിലേക്കു മടങ്ങി.
കുഞ്ഞ് അവശനിലയിലായതിനെത്തുടർന്ന് ശങ്കരൻ വനംവകുപ്പിൽ വിവരമറിയിച്ചു. ഇവർ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ, കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ കോട്ടയത്തേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു. നവജാതശിശുവിന് 1.9 കിലോഗ്രാമായിരുന്നു തൂക്കം. കുഞ്ഞിനെ മുലയൂട്ടാനും അമ്മ തയാറായിരുന്നില്ല. ഇത് ആചാരമാണെന്നാണ് ഇവർ പറയുന്നത്.
വനത്തിനുള്ളിൽ പ്രസവിച്ചു; അമ്മയെയും കുഞ്ഞിനെയും വനപാലകർ ആശുപത്രിയിലെത്തിച്ചു
12:50 AM Feb 16, 2019 | Deepika.com