മാരാമണ്‍: അസഹിഷ്ണുതയും ഭിന്നതയും വർധിച്ചുവരുന്ന കാലഘട്ടത്തിൽ ദൈവവചനത്തിന്റെ ശക്തിയിൽ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കണമെന്നു മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പ. മാരാമണ്‍ കണ്‍വൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവികചിന്തയും മനുഷ്യതവും സമൂഹത്തിൽനിന്ന് അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ദൈവത്തിങ്കലേക്കുള്ള അളവുകോലാണ് അയൽക്കാരനിലേക്കുള്ള ദൂരമെന്ന് എപ്പിസ്കോപ്പ ചൂണ്ടിക്കാട്ടി.
പുരുഷ മേധാവിത്വം ഉള്ളതിനാൽ സ്ത്രീകൾക്കു മുഖ്യധാരയിലെത്താനാകുന്നില്ലെന്നതാണു പരിഭവം. എന്നാൽ, ദൈവരാജ്യ സങ്കല്പത്തിൽ സൃഷ്ടി മുഴുവൻ സമമാണെന്നു വിശ്വാസസമൂഹം തിരിച്ചറിയണം. സമൂഹത്തിലെ പീഡനം അനുഭവിക്കുന്നവരെയും ഭിന്നലിംഗക്കാരെയും അംഗീകരിക്കാതെ സഭകൾ മുന്നോട്ടു പോകാനാകില്ല. പീഡിതരെയും ആലംബഹീനരെയും തേടി കണ്ടെത്തുന്നതാണ് ക്രിസ്തീയത.
മനുഷ്യത്വത്തിൽ ജീവിക്കാൻ എല്ലാവർക്കും അവസരം ഉണ്ടാക്കുകയെന്ന ദൗത്യമാണ് ക്രിസ്തീയ സഭാംഗങ്ങൾ ആദ്യം ചെയ്യേണ്ടതെന്നും എപ്പിസ്കോപ്പ പറഞ്ഞു. സഹനമാണ് ക്രിസ്തീയ ജീവിതത്തിന്റെ ശൈലിയെന്നും ദൈവം തരുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു നൽകാൻ തയാറാകണമെന്നും മാർ തിയഡോഷ്യസ് ഓർമിപ്പിച്ചു. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ ഡോ.ദാനിയേൽ ഹോയും വൈകുന്നേരം ആർച്ച്ബിഷപ് ജോണ്‍ ടക്കർ മുഗാബെയും പ്രസംഗിച്ചു.
നവസമൂഹ സൃഷ്ടിക്കു തിരുവചനം പ്രയോജനപ്പെടണം: മാർ തിയഡോഷ്യസ്
12:50 AM Feb 16, 2019 | Deepika.com