മാരാമണ്‍: മിഷനറിമാരുടെ പ്രവർത്തനഫലമായി കേരളത്തിൽ വിദ്യാലയങ്ങൾ തുടങ്ങിയതും കുട്ടികളെ ഒരേ പന്തിയിലിരുത്തി ഭക്ഷണം വിളന്പിയതുമാണ് യഥാർഥ നവോത്ഥാനമെന്ന് സീറോ മലബാർ സഭ മാധ്യമ കമ്മീഷൻ ചെയർമാനും തലശേരി സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനി. മാരാമൺ കൺവൻഷനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നടന്ന യുവവേദി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നവോത്ഥാനത്തിനു വിത്തുപാകിയതു മിഷനറിമാരാണെന്നതിൽ തർക്കമില്ല. 1846ല്‍ ചാവറ അച്ചൻ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് പറഞ്ഞു വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും അവിടെ എല്ലാ ജാതി-മത വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുകയും ചെയ്തു. ഇതിനോടൊപ്പം സംസ്കൃത വിദ്യാലയവും ആരംഭിച്ചിരുന്നു. വിദ്യാലയങ്ങളില്‍ പഠിക്കാനെത്തുന്ന കുട്ടികളെല്ലാം ഒരേ നിറത്തിലുള്ള യൂണിഫോം ധരിക്കണമെന്നു പറയുകയും അതു നടപ്പിലാക്കുകയും ചെയ്തതു മിഷനറിമാരാണ്. വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞിയും ഏര്‍പ്പെടുത്തിയിരുന്നു. ജാതി വ്യത്യാസങ്ങള്‍ ഒഴിവാക്കാനാണ് കുട്ടികള്‍ക്ക് ഒരേ നിറത്തിലുള്ള യൂണിഫോം നിര്‍ബന്ധമാക്കിയതും ഒന്നിച്ചിരുന്നു ഭക്ഷണം വിളമ്പിയതും. വിദ്യാലയങ്ങളില്‍ ഒരേ പന്തിയിലിരുത്തി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയതിലൂടെ ജാതിവ്യവസ്ഥയാണ് പടിയിറങ്ങിയത്. മിഷനറിമാരുടെ പ്രവര്‍ത്തനം കടന്നുചെല്ലാത്ത സ്ഥലങ്ങളിലെല്ലാം ജാതി അടിസ്ഥാനത്തിലുള്ള അടിമത്തം ഇന്നും നിലനില്‍ക്കുകയാണ്. അറിവിലൂടെയാണ് നവോത്ഥാനം രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.ടി. ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭന്, അയ്യൻ കാളി, ശ്രീനാരായണ ഗുരുദേവന്, വാഗ്ഭടാനന്ദ സ്വാമി ഇവരൊക്കെ നവോത്ഥാന നായകൻമാരായിരുന്നു. ക്രിസ്തു നൽകിയ സന്ദേശവും നവോത്ഥാനത്തിന്റേതായിരുന്നു. ക്രിസ്തുവിലൂടെ സൃഷ്ടി മുഴുവൻ നവീകരിക്കപ്പെട്ടു. എല്ലാവരും ഒന്നാണെന്ന ചിന്ത വളർത്തുന്നതാണ് ക്രിസ്തു നൽകിയ രക്ഷയുടെ അനുഭവം. നമ്മുടെ ചുറ്റുപാടുമുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണ് എന്ന ബോധ്യം വളരുന്പോൾ മാത്രമേ നവോത്ഥാനം പൂർണമാകുകയുള്ളുവെന്നും ബിഷപ് പറഞ്ഞു.
ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ജോസഫ് മാർ ബർണബാസ്, ഐസക് മാർ പീലക്സിനോസ് തുടങ്ങിയവരും പങ്കെടുത്തു. ഇന്നലെ രാവിലെ ഡോ.ദാനിയേൽ ഹോം, ഉച്ചകഴിഞ്ഞ് ഡോ.റെയ്മണ്ട് സിമാംഗ കുമാലോ, വൈകുന്നേരം തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.
വിദ്യാലയങ്ങളിൽനിന്നു ജാതിവ്യവസ്ഥയെ പടിയിറക്കിയതാണ് നവോത്ഥാനം: മാർ പാംപ്ലാനി
01:33 AM Feb 15, 2019 | Deepika.com