തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ആഘാതം സൃഷ്ടിച്ച് മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തുണ്ടായ അതിശൈത്യത്തിൽ നഷ്ടമായത് 9.50 ലക്ഷം കിലോ തേയില. അതിശൈത്യം തോട്ടം മേഖലയിൽ വൻ തോതിലുള്ള നഷ്ടമാണ് ഉണ്ടാക്കിയത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ജനുവരിയിൽ 19 ദിവസം അതിശൈത്യമായിരുന്നു മലയോര ജില്ലകളിൽ അനുഭവപ്പെട്ടത്.
തേയില വ്യാപകമായി കൃഷി ചെയ്തുവരുന്ന മൂന്നാറിൽ ജനുവരിയിൽ പൂജ്യം ഡിഗ്രിയിലേക്ക് വരെ അന്തരീക്ഷ താലനില താണു. ഇതോടെ തേയില ഇല വ്യാപകമായി ഉരുകിപ്പോയി.
കണ്ണൻ ദേവൻ, നല്ലതണ്ണി മേഖലകളിൽ ആണ് തേയിലയ്ക്ക് ശൈത്യത്തിൽ ഏറ്റവുമധികം നാശം ഉണ്ടായത്. തേയില ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം താഴുമെന്നു പ്ലാന്റേഷൻ അസോസിയേഷൻ വ്യക്തമാക്കി. തേയിലത്തോട്ടങ്ങളിൽ കഴിഞ്ഞ മാസം ലഭിക്കേണ്ട ഇടമഴ ലഭിച്ചിട്ടില്ല. ഇത് ഉത്പാദനം വീണ്ടും കുറയാൻ ഇടയാക്കും.
ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ തോട്ടം മേഖലയിൽ ഏറ്റവുമധികം നാശം സംഭവിച്ചത് ഏലത്തിനായിരുന്നു. ഏലക്കായ് ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഏലത്തിന് വില വർധിച്ചുവെങ്കിലും ഉത്പാദനം ഇല്ലാതായതോടെ ചെറുകിട കർഷകർക്ക് വിലവർധനയുടെ ഗുണം ലഭിക്കുന്നുമില്ല.
തോട്ടം മേഖലയിലെ മറ്റു പ്രധാന വിളകളായ കുരുമുളകിന്റെയും കാപ്പിയുടേയും ഉത്പാദനത്തിൽ വൻ ഇടിവ് ഉണ്ടായി. ഇവയുടെ വിളവെടുപ്പ് പൂർത്തിയായാൽ മാത്രമേ പ്രളയവും തുടർന്നെത്തിയ അതി ശൈത്യവും എത്രമാത്രം നഷ്ടം ഈ മേഖലയിൽ ഉണ്ടാക്കിയെന്നു വ്യക്തമാകുകയുള്ളു.
തോമസ് വർഗീസ്
ജനുവരിയിലെ അതിശൈത്യത്തിൽ 9.50 ലക്ഷം കിലോ തേയില നശിച്ചു
01:32 AM Feb 15, 2019 | Deepika.com